Tuesday, December 17, 2013

പ്രതീക്ഷയുടെ ജലകുംഭങ്ങളില്‍ റോക്കറ്റ് തൊടുമ്പോള്‍


അഹ്ലോ പത്ത് വയസ്. ആണ്‍കുട്ടി.ജനനം ലാവോസില്‍. അവന്റെ കഥയിലൂടെ ദേശത്തിന്റെ ഭൂതകാലവും വര്‍ത്തമാനവും പാരമ്പര്യവും പ്രകൃതിയും പ്രതിസന്ധികളും അതീവ ലളിതമായി ഏറെ ഹൃദ്യമായി വളരെ ശക്തമായി ആവിഷ്കരിക്കുകയാണ് റോക്കറ്റ് എന്ന സിനിമ. അതില്‍ കാഴ്ചയുടെ ആകാശവിതാനത്തിലേക്കുയര്‍ത്തിക്കൊണ്ടുപോകുന്ന വിധം ആഖ്യാനം നിറവേറ്റിയിരിക്കുന്നു.
തുടക്കം നോക്കൂ. ഒരു കുഞ്ഞുജനിക്കുന്നു.അതിന്റെ ആദ്യരോദനത്തിന്റെ മാധുര്യത്തില്‍ അമ്മയുടെ മനസില്‍ പൊട്ടിവിരിഞ്ഞ് ആകാശം മുട്ടെ ഉയരുന്ന സന്തോഷത്തിന്റെ ദീപ്തഭാവം അടുത്ത നിമിഷം പൊലിഞ്ഞടങ്ങുകയാണ്. മാതൃത്വത്തിന്റെ അതിസങ്കീര്‍ണമായ പ്രശ്നസന്ദര്‍ഭം. ഒരു ചാപ്പിളള കൂടി .ഇരട്ടക്കുട്ടികളുടെ ജനനം ദുരന്തസൂചനയായി കരുതുന്ന സമൂഹം .ഇത്തരം ജന്മങ്ങളെ ജീവിതത്തിലേക്കു പിച്ച നടത്താറില്ല.എന്തു ചെയ്യാന്‍ കഴിയും ? കുഴിച്ചു മൂടുക തന്നെ! പൊക്കിള്‍ക്കൊടി മുറിഞ്ഞുമാറും മുമ്പേ ചോരക്കുഞ്ഞിന് മരണമുദ്ര നല്‍കേണ്ടിവരുന്ന അമ്മ. രാത്രിയില്‍ അമ്മയും അമ്മായിയമ്മയും കൂടി മണ്ണുമാന്തി ജിവനുളള ആദ്യജാതനെ മറവു ചെയ്യാന്‍ പോവുകയാണ്. കുഴിയിലേക്കിറക്കാന്‍ തുടങ്ങവേ കുട്ടി അവസാനശ്രമമെന്ന പോലെ നിലവിളിച്ചു. ഒരു നിലവിളിക്ക് പരമ്പരയായി കാത്തുസൂക്ഷിച്ച വിശ്വാസങ്ങളെ തകര്‍ക്കാന്‍ കഴിയും. മാതൃഹൃദയങ്ങള്‍ അലിഞ്ഞുപോയി. അവനെ ജീവിപ്പിക്കാന്‍ തീരുമാനിക്കുന്നു. ഇരട്ടയാണെന്ന് ആരെയും അറിയിക്കേണ്ട. അങ്ങനെ ജനനത്തിന്റെ മുഹൂര്‍ത്തത്തില്‍ തന്നെ ജീവിതത്തിന്റയറ്റം തൊട്ടവനാണ് അഹ്ലോ.അവന്‍ ജിവിതം കരഞ്ഞുനേടിയെടുക്കുകയായിരുന്നു.

ഈ സംഭവം ലാവോസെന്ന രാജ്യത്തിന്റെ അവസ്ഥയുമായി ചേര്‍ത്തുവായിക്കണം. 1963-74 കാലഘട്ടത്തില്‍ അമേരിക്ക രണ്ടുമില്യണ്‍ ടണ്‍ ബോംബുകളാണ് ആ കൊച്ചു രാജ്യത്ത് വര്‍ഷിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ ബോംബുകള്‍ വീണ പ്രദേശം ലാവോസാണ്. മരണത്തെ മുന്നില്‍ കണ്ട് ഏങ്ങനെയോ അതിജീവിച്ച ജനതയുടെ ഓര്‍മ്മപ്പെടുത്തലായി അഹ്ലോയുടെ ജനനം. ചരിത്രത്തെ പലരീതിയിലാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്. നടുക്കമുണ്ടാക്കുന്ന കെട്ടുകഥപോലെ ഭുതകാലത്തെ അവതരിപ്പിക്കുന്നു. പൊട്ടാതെ പോയ മുപ്പതു ശതമാനം ബോംബുകള്‍ ഇപ്പോഴും അപകടകരമായി അവിടെ ഉണ്ട്. കൃഷിക്ക് മണ്ണിളക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു ചെടി നടാന്‍ തുടങ്ങുമ്പോള്‍, കുട്ടികള്‍ കളിക്കുമ്പോള്‍ അതു പൊട്ടിത്തെറിച്ചേക്കാം. ബാലമരണങ്ങളുടെ തുടര്‍ച്ചയും റോക്കറ്റ് എന്ന സിനിമയുടെ പിറവിക്ക് കാരണമായി.
നാട്ടില്‍ വികസനം വരുന്നു. ഡാം പണിയും. ഗ്രാമം അതില്‍ മുങ്ങും.ഗ്രാമീണര്‍ ഒഴിഞ്ഞു പോവുക. ഇതിനായുളള ബോധവത്കരണക്ലാസിലേക്കു പോകുന്ന പിതാവിന്റെ കൂടെ അഹ്ലോയും കൂടുന്നു. അവന്‍ ക്ലാസില്‍ പങ്കെടുക്കാതെ അവിടെയുളള ഡാം കാണുവാന്‍ പോകുന്നു. ജലത്തിലേക്കിറങ്ങി മുങ്ങാംകുഴിയിട്ടുപോകുമ്പോള്‍ സമൃദ്ധമായ സംസ്കാരത്തിന്റെ അവശേഷിപ്പുകള്‍ അടിത്തട്ടില്‍. അതില്‍ ബുദ്ധന്റെ ശിരസുമുണ്ട്.വര്‍ത്തമാനകാല സംഭവങ്ങളെ കഥയില്‍ കോര്‍ത്തിടുകയാണ്. (2011 ല്‍ ആസ്ത്രേലിയന്‍ കമ്പനിയുടെ സഹകരണത്തോടെ മെക്കോംഗ് നദിയില്‍ സ്യാംബര്‍ഗ് ഡാം പണിയാനുളള നടപടികളാരംഭിച്ചത് വലിയ പരിസ്ഥിതി ചര്‍ച്ചയ്കാണ് ഇടം നല്‍‌കിയത്. ബോംബു വീണ് തകര്‍ന്ന സമൂഹം വികസനം വീണ് ജന്മനാട്ടില്‍ നിന്നും പറിച്ചെറിയപ്പെടുന്ന അവസ്ഥ) വികസനത്തെ ഭയക്കുന്നത് ഗ്രാമീണരാണ്. അട്ടിയോടിക്കാന്‍ എളുപ്പമണല്ലോ‍ ലോകത്തെവിടെയും ഇതാണ് സ്ഥിതി. ആ നിലയ്ക്ക വികസനത്തിന്റെ ഇരകളാക്കപ്പെടുന്നവരും യുദ്ധത്തിന്റെ ബാക്കിപത്രമായി ജീവിക്കുന്നവരുമായ ലോകത്തെ എല്ലാവരുടേയും സിനിമയാണ് റോക്കറ്റ് എന്നു നിസംശയം പറയാം.
അഹ്ലോയും അമ്മയും തമ്മിലുളള ചിലസന്ദര്‍ഭങ്ങള്‍ മനസില്‍ നിന്നും മായില്ല.പ്രത്യേകിച്ചും ഊഞ്ഞാലാട്ടം. ഉയരത്തിലേക്ക് ആകാശത്തിലേക്ക് ആടിപ്പോകുന്ന അഹ്ലോ. സിനിമയുടെ അന്ത്യത്തില്‍ അഹ്ലോ മാനത്തേക്ക് വിടുന്ന റോക്കറ്റ് നല്‍കുന്ന അതേ ആഹ്ലാദാനുഭവത്തോട് ഈ ഊഞ്ഞാല്‍യാത്ര ചേര്‍ത്തുവെക്കണം. നാടൊഴിയാന്‍ പോകുന്ന സമയം അവര്‍ രണ്ടുപേരും കൂടി മാവിന്റെ ചുവട്ടിലെത്തുന്ന രംഗവും പ്രധാനം തന്നെ.നാനൂറു വര്‍ഷത്തോളം പഴക്കമുളള മാവ് നാളെ ജലസമാധിയാവുകയാണ്. അതിന് ഇനി കനികളില്ല മാധുര്യമില്ല. ഈ മാവ‍ പ്രകൃതിയുടെ ബിംബമായി നില്‍ക്കുന്നു. അതില്‍ കയറി മാമ്പഴം ഇറുക്കുന്ന അമ്മയും പ്രകൃതി തന്നെ. അമ്മ മാമ്പഴം മകനു നല്‍കുന്നു. ഇനി എത്തപ്പെടുന്ന ഏതോ സ്ഥലത്ത് നട്ടു വളര്‍ത്താന്‍.നശിപ്പിക്കപ്പെടുന്ന പ്രകൃതിയുടെ മാതൃഭാവം വളരെ മനോഹരമായി പകര്‍ത്തുകയാണ്. ഈ പ്രകൃതിയില്‍ നിന്നും മാതൃത്വത്തെ പറിച്ചെടുക്കാനാകുമോ? അല്ലെങ്കില്‍ മാതൃത്വം വിട്ടൊഴിയാന്‍ സമ്മതിക്കുമോ? അഹ്ലോയുടെ അമ്മ തന്റെ വേരുകള്‍ പറിച്ചെടുക്കാന്‍ സമ്മതിച്ചില്ല.
പത്തുവയസുവരെ അഹ്ലോ തന്റെ ജന്മത്തെ ചൂഴ്ന്നു നില്‍ക്കുന്ന നിഗൂഡത മനസിലാക്കിയില്ല. അവന്റെ അമ്മ മാലി സ്വന്തം മരണം കൊണ്ട് അത് വെളിവാക്കി. നാടൊഴിയാനുളള യാത്രക്കിടയിലെ ആകസ്മികമായുണ്ടായ ആ അപകടമരണത്തെ ഉള്‍ക്കൊളളാനാകാതെ അമ്മായിയമ്മ ടെയ്ടോക്ക് അഹ്ലോയെ നോക്കി ശപിച്ചു. ഇരട്ട പിറന്ന അമ്മക്കാലന്‍! അപ്പോഴാണ് അച്ഛന്‍ ആ രഹസ്യം അറിയുന്നത്. അഹ്ലോ പകച്ചുപോയി, പിതാവിന്റെ മുഖത്തെ രൗദ്രഭാവം അവനു ഭീതിയുടെ നിമിഷങ്ങളായി. അമ്മ മരിച്ചു കിടക്കുന്നു. താനോ ശപിക്കപ്പെട്ട ജന്മം, പിതാവ് ക്രൂരമായി നോക്കുന്നു. പത്തു വയസുകാരന് താങ്ങാവുന്നതിലധികമാണ് ഈ സന്ദര്‍ഭം. വളരെ തീവ്രമായി ഇത്തരം വൈകാരിക നിമഷങ്ങള്‍ അവതിരിപ്പിക്കാന്‍ അഹ്ലോയായി വേഷമിട്ട ആ കൊച്ചു നടന് (Sitthiphon Disamoe) കഴിഞ്ഞു.
പിതാവും അമ്മയില്ലാത്ത മകനും. അമ്മയുടെ മരണഹേതുവാണവന്‍.എന്തായിരിക്കാം തുടര്‍ന്നു സംഭവിക്കുക. തളളാനും കൊളളാനും വയ്യാത്ത അവസ്ഥ. പരമ്പരാഗത വിശ്വാസത്തെ ഊട്ടി ഉറപ്പിക്കും വിധം അഹ്ലോയുടെ പ്രവൃത്തികള്‍ ദുരിതങ്ങള്‍ സമ്മാനിക്കുന്നു. നാട്ടുകാരുടെ ചീത്ത വിളിക്കും നിന്ദയ്ക്കും കാരണമാകുന്നു. അഹ്ലോ ഒറ്റപ്പെട്ടുപോകുന്നു. കുടുംബബന്ധങ്ങളുടെ കഥ കൂടിയാണ് റോക്കറ്റ്. കുട്ടികളുടെ പക്ഷത്തു നിന്നും ബന്ധുത്വത്തെ വീക്ഷിക്കാനാണ് സംവിധായകന് ഇഷ്ടം. എപ്പോഴാണ് ബന്ധം വിലപ്പെട്ടതാവുക? എന്തെങ്കിലും ഉപകാരം ഉണ്ടെങ്കില്‍ മാത്രമോ? ഈ ചോദ്യം കഥയുടെ അവസാനം ഉയരുന്നുണ്ട്. അഹ്ലോ ചെന്നുപെടുന്നതെല്ലാം ഓരോരോ പ്രശ്നങ്ങളില്‍.ഒന്നില്‍ നിന്നും രക്ഷപെടുമ്പോഴേക്കും അടുത്തത് വരവായി. അവന്റെ ജന്മവുമായി ബന്ധപ്പെട്ട അന്ധവിശ്വാസത്തെ പ്രബലപ്പെടുത്തുന്ന വിധമാണ് സംഭവങ്ങള്‍ പുരോഗമിക്കുന്നത്. അവന് വീടിനെ പേടിയായി.
മരത്തിന്റെ മുകളില്‍ നിന്നും പാറിവീഴുന്ന നീലപ്പൂക്കള്‍ കൈക്കുമ്പിളില്‍ ഏറ്റു വാങ്ങുമ്പോള്‍ അതൊരു ചങ്ങാത്തത്തിന്റെ തുടക്കമാകുമെന്ന് അവന്‍ വിചാരിച്ചിരുന്നില്ല. മരമുകളില്‍ പൂപറിക്കാന്‍ കയറിയ കിയാ എന്ന ഒമ്പതു വയസുകാരിയുടെ നിഷ്കളങ്കതയും അഭിനയത്തികവും ശ്രദ്ധപിടിച്ചു പറ്റു. അവള്‍ അനാഥയാണ്. അമ്മാവനായ പര്‍പ്പിളുമൊത്താണ് വാസം. പര്‍പ്പിളാകട്ടെ സദാസമയവും പൂസായിരിക്കും. ഈ മുന്‍പട്ടാളക്കാരനെ നാട്ടുകാര്‍ക്കിഷ്ടമല്ല.ഭരണാധികാരികള്‍ അറിയിപ്പു നല്‍കുമ്പോള്‍ വിമിതസംഗീതം കൊണ്ടു പരിഹസിക്കുന്ന പര്‍പ്പിള്‍ മനുഷ്യത്വം ഉളളവനാണ്.ആ മനസില്‍ സംഗീതവും നൃത്തവും ഉണ്ട്.അഹ്ലോ തെമ്മാടിപ്പട്ടികയിലെ തന്റെ സ്ഥാനം രണ്ടാമതാക്കി എന്നു പര്‍പ്പിള്‍ പറയുന്നുണ്ട്.അയാളെ അഹ്ലോയുടെ അച്ഛനു ഇഷ്ടമില്ലായിരുന്നു. പക്ഷേ കാലം തീരുമാനങ്ങളെ മാറ്റി മറിക്കും.വീടും കൂടുമില്ലാത്തവരുടെ ചെറിയ പ്രതീക്ഷകളില്‍ സൗഹൃദങ്ങളുടെ തുമ്പികള്‍ പാറിക്കളിക്കുന്നത് നാം കാണുന്നു.
അഹ്ലോയും കിയായും തമ്മിലുളള ആത്മബന്ധം അവന്റെ അമ്മ നല്‍കിയ മാമ്പഴങ്ങള്‍ നടുവാനുളള സ്ഥലം കൂട്ടായി അന്വേഷിക്കുന്നതിലേക്ക് വളരുന്നു. അവളുടെ കൂടി ആവശ്യമായി അതു മാറുന്നു. യാത്രയിലെ എല്ലാ പ്രതിസന്ധികളിലും ആ മാമ്പഴങ്ങള്‍ നഷ്ടപ്പെടാതെ അഹ്ലോ സൂക്ഷിക്കുന്നു.അതൊരു പ്രതീകമാണ്.മാതൃപ്രകൃതിയുടെ മധുരവിത്തുകള്‍.
പ്രയാണത്തിനിടയില്‍ വരണ്ട ഒരു പാടത്ത് താല്കാലിക വസതിയൊരുക്കാന്‍ ശ്രമിക്കുന്ന ആവരെ നാട്ടുകാര്‍ വിലക്കുന്നു.ഒടുവില്‍ ഔദാര്യം. റോക്കറ്റുത്സവം വരെ കഴിയാന്‍ അനുവാദം കിട്ടുന്നു.അങ്ങനെയാണ് കൗതുകകരമായ ആ ഉത്സവത്തെക്കുറിച്ചറിയുന്നത്.നാട്ടിലെ മറ്റൊരു വിശ്വാസവും ആഘോഷവും. അതവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ആകാശത്തിന്റെ മര്‍മത്തിലേക്ക് ഏറ്റവും ഉയരത്തിലേക്ക് മേഘജാലങ്ങളുടെ ഹൃദയത്തിലേക്ക് റോക്കറ്റ് പായിക്കുന്നവരെ പാരിതോഷികം നല്‍കി അംഗീകരിക്കുന്ന ഉത്സവമാണത്. റോക്കറ്റ് മേഘങ്ങളില്‍ മുട്ടിപ്പൊട്ടിയാല്‍ മഴപെയ്യുമെന്നാണ് വിശ്വാസം. മഴ മടിച്ചു നില്‍ക്കുമ്പോള്‍ ഭൂമി വരണ്ടുണങ്ങുമ്പോള്‍ ഓരോരോ സമൂഹവും മഴയെ താഴേക്കു കൊണ്ടുവരാന്‍ ഓരോരോ രീതികള്‍ സ്വീകരിക്കുന്നു. ആകാശത്തു നിന്നും ബോംബുകളുടെ പേമാരി പെയ്ത നാട്ടില്‍ മഴ കൂടി കിട്ടാതായാലോ? പ്രാരാബ്ദങ്ങളെല്ലാം മാറിക്കിട്ടും ഈ മത്സരത്തില്‍ വിജയിച്ചാല്‍. അഹ്ലോയ്ക്ക് ആഗ്രഹം റോക്കറ്റുണ്ടാക്കണം. അച്ഛനാദ്യം സമ്മതിക്കുന്നില്ല. മത്സരത്തില്‍ പങ്കെടുക്കാനുളള ഒരുക്കത്തിലാണ് നാടു മുഴുവന്‍. ഗ്രാമത്തിന്റെ ഉത്സവത്തിമിര്‍പ്പും കോലാഹലങ്ങളും അഹ്ലോയുടെ അന്വേഷണവും. പര്‍പ്പിളിന്റെ പട്ടാളക്കാലത്തെ അനുഭവങ്ങള്‍ ചെമ്പും ഗന്ധകവും ഒക്കെ ചേര്‍‌ത്ത് റോക്കറ്റുണ്ടാക്കുന്ന സാങ്കേതികവിദ്യയെക്കുറിച്ച് അറിവു നല്‍കുന്നു. റോക്കറ്റ് നിര്‍മാണത്തിന് ഒറ്റയ്ക്കു തയ്യാറാകുന്ന അഹ്ലോയുടെ പ്രയത്നകാഠിന്യം ജീവന്‍ പണയം വെച്ചുളളതാണ്. ഉറങ്ങിക്കിടന്ന ഒരു ബോംബിനെ വിലക്കപ്പെട്ട പ്രദേശത്തു കയറി കുലുക്കി ഉണര്‍ത്തിയപ്പോള്‍ കാതടപ്പിച്ച് അതു പൊട്ടിത്തെറിച്ചു.അവന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്.റോക്കറ്റ് നിര്‍മാണ സാമഗ്രികള്‍ സംഘടിപ്പിക്കുന്നതിനിടയിലെ ചെറുമോഷണം കൗതുകകരമാണ്. കരിമരുന്നുതിരി മോഷ്ടിക്കാനായി മറ്റൊരു സംഘം റോക്കറ്റ് നിര്‍മാതാക്കളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനുളള ചുമതല കിയാ ഏറ്റെടുക്കുന്നു. ആ കൊച്ചുപെണ്ണ് ഇളം ശരീരം കുലുക്കി നൃത്തം ചെയ്യുന്നു. പാശ്ചാത്യമാതൃകയിലുളള നൃത്തച്ചുവടുകള്‍.ഈ മോഷണത്തിനു പിന്നില്‍ ചെറുകുട്ടികളില്‍ പോലും പെണ്‍ശരീരത്തെ ഉപയോഗിച്ചുളള മോഹിപ്പിച്ച് മയക്കലിന്റെ തന്ത്രത്തെക്കുറിച്ചുളള ധാരണ കിടപ്പുണ്ടെന്നു സൂചിപ്പിക്കുന്നു. ലക്ഷ്യം നേടാനുളള വഴികളില്‍ പെണ്‍ശരീരം എല്ലാ കാലത്തും ആയുധമാക്കിയിട്ടുണ്ടല്ലോ‍
പലതവണ പരീക്ഷിച്ചിട്ടും നല്ല കുതിപ്പുളള റോക്കറ്റ് മാതൃകയുണ്ടാക്കാന്‍ അവന് കഴിയുന്നില്ല. ഉത്സവം ആരംഭിച്ചു കഴിഞ്ഞു. എല്ലാവരും ആകാശത്തിലേക്കു ചീറി ഉയരുന്ന റോക്കറ്റുകളുടെ പിന്നാലെയാണ്. ഓരോ റോക്കറ്റു പ്രതീക്ഷയോടെയാണുയരുക. ചിലത് നാണം കെട്ട് കുഴഞ്ഞു വീഴും. അതിന്റെ ഉടമയെ ചെളിവെളലത്തില്‍ താരാട്ടിക്കുളിപ്പിക്കുകയാണ് ഒരു ചടങ്ങ്. അഹ്ലോയുടെ അച്ഛനും ആ മുങ്ങിക്കുളിക്കവസരം കിട്ടി. ഈ സമയവും അഹ്ലോ പ്രയത്നത്തിലാണ്. ഉത്സവം തീര്‍ന്നാലും അവന്റെ റോക്കറ്റ് പൂര്‍ത്തിയാകുമോ?ഒടുവില്‍ ഒരു കൂട്ടര്‍ റോക്കറ്റ് വളരെ ഉയരത്തിലേക്ക് പായിച്ചു. കാണികളുടെ കണ്ണില്‍ അത്ഭുതം. ഇനി ആരെങ്കിലും ഉണ്ടോ മത്സരിക്കാന്‍? ചോദ്യം മൂന്നാം തവണയിലെത്തി കണ്ണും കാതും കൂര്‍പ്പിച്ചപ്പോള്‍ ഒരാള്‍ വരവായി. പ്രത്യേകരീതിയില്‍ നിര്‍മിച്ച റോക്കറ്റുമായി. കുട്ടികള്‍ക്ക് ആ ലോഞ്ചിംഗ് മേഖലയില്‍ കയറാനനുവാദമില്ല. അഹ്ലോ അച്ഛനോട് സഹായം ചോദിക്കുന്നു. അയാള്‍ സന്നദ്ധമാകുന്നില്ല. അവിടെ കൂടി നിന്ന എല്ലാവരോടും കേഴുന്നു.ഈ റോക്കറ്റ് ഒന്നു വിക്ഷേപിക്കുമോ? ആരും തയ്യാറാകുന്നില്ല. അവന്‍ നിരാശമായി കൃഷിയിടത്തിലേക്ക് ഓടിപ്പോകുന്നു. അനിശ്ചിതാവസ്ഥ.ഓര്‍മകള്‍.ഭാര്യ,ഇരട്ടക്കുട്ടികള്‍,ദുരിതം,മകന്‍,പാരിതോഷികം, മകന്റെ ദുഖം..ആ അച്ഛന് മകന്റെ മനസിനോടൊപ്പം നില്ക്കാതെ വയ്യ. അയാല്‍ അവന്റെ റോക്കറ്റ് വിക്ഷേപിക്കാന്‍ തീരുമാനിക്കുന്നു.അതിഗംഭിരമായ ദൃശ്യാനുഭവമാണ് തുടര്‍ന്നുളളത്. വാക്കുകള്‍കൊണ്ടസാധ്യമായ ആ രംഗത്തെ പൊലിപ്പിച്ചെടുത്തത് സംവിധായകപ്രതിഭ തന്നെ. അഹ്ലോയുടെ റോക്കറ്റ് ആകാശജലകുംഭങ്ങളെ പൊട്ടിച്ച് മഴത്തുളളികളായി പൊഴിയുമ്പോള്‍ നാടിന്റെ മനം കോരിത്തരിച്ചു. പാപജന്മത്തെക്കുറിച്ചുളള വിശ്വാസം ആ മഴയില്‍ ഒലിച്ചുപോയി. മകന്‍ പാരിതോഷികം പിതാവിന്റെ കയ്യില്‍ വക്കുമ്പോള്‍ അവരന്നു താമസിച്ച ആ പാടം ഇനി സ്വന്തമെന്നറിയുമ്പോള്‍ മറ്റൊരറിവുകൂടി .അതു മറ്റൊന്നുമല്ല കിയോ വിത്തുമാങ്ങള്‍ക്ക് മുളപൊട്ടിയ വിവരം കാട്ടിക്കൊടുക്കുന്നു. ആ മുളകള്‍ അവന്റെ അമ്മയാണല്ലോ.
ഛായാഗ്രഹണത്തിലെ മിഴിവ് സിനിമയുടെ കരുത്താണ്.പച്ച ജീവിതത്തിന്റെ പകര്‍പ്പാണിത് വ്യക്തിജിവിതത്തിലൂടെ സമൂഹസംസ്കൃതിയിലേക്കും ജീവിതത്തിന്റെ രാഷ്ട്രീയത്തിലേക്കും മനുഷ്യമനസിന്റെ സങ്കീര്‍ണതകളിലേക്കുമെല്ലാം പലമാനങ്ങളില്‍ കടന്നു ചെല്ലുന്ന ഈ സിനിമ ഏത്ര തവണ വേണമെങ്കിലും കാണാന്‍ പ്രലോഭിപ്പിക്കും







  • Directed by Kim Mordaunt
  • Produced by Sylvia Wilczynski
  • Written by Kim Mordaunt
  • Cinematography Andrew Commis Release dates
    • 10 February 2013 (Berlin)
    • 8 June 2013 (Australia)
  • Running time- 96 minutes
  • Country -Australian
  • Language -Lao


cast
  • Sitthiphon Disamoe - Ahlo
  • Loungnam Kaosainam - Kia
  • Suthep Po-ngam -Purple
  • Bunsri Yindi -Taitok
  • Sumrit Warin -Toma
  • Alice Keohavong - Mali

Thursday, December 12, 2013

സിദ്ധാര്‍ഥ


സിദ്ധാര്‍ഥനെന്ന പേര് ഇന്ത്യയിലാകെ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ്. അധികാരഹര്‍മ്യങ്ങളില്‍ പൂത്തുലയാത്ത ജീവിതസത്യം തേടി യാതനകളിലേക്കുളള യാത്രയുടെയും തപിക്കുന്ന മഹാവൃക്ഷത്തിന്റേയും സന്ദേശം എന്തായിരുന്നു? ജനജീവിതത്തിനു ശരണമാകാവുന്ന വെളിച്ചം നല്‍കാനായോ? ശിരോമുണ്ഡനം ചെയ്ത നൂറ്റാണ്ടുകളുടെ യാത്രയില്‍ ബോധിയുടെ വേദന സരയൂ പൊലെ ഒഴുകുകയാണ്.
വര്‍ഷങ്ങളിപ്പുറം നിന്ന് മറ്റൊരു സിദ്ധാര്‍ഥനിലൂടെ ഭാരതത്തെ നാം കാണുകയാണ്. ഇവിടെ ബാലവേലയ്കായി നിയോഗിക്കപ്പെടുന്ന സിദ്ധാര്‍ഥന്‍ എന്ന പന്ത്രണ്ടുകാരനാണ് കഥാപാത്രം. ഡല്‍ഹിയില്‍ നിന്നും ലുധിയാനയിലേക്കുളള ദുരവും ബോംബെയിലേക്കുളള ദുരവും കൂടുതലാണെന്നു തോന്നുന്നെങ്കില്‍ ആ സംശയം ഈ ഫിലം നികത്തുന്നുണ്ട്. ഒരേ മുഖമുളള ഈ നഗരങ്ങള്‍ ഒന്നു തന്നെയല്ലേ? എല്ലായിടത്തും കുഞ്ഞുങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. മങ്ങിയ തെരുവുജീവിതങ്ങളായി അവരെ കാമാത്തിപ്പുരത്തും ലുധിയാനയിലും പലഭാവങ്ങളില്‍ കണ്ടെത്തുന്നു. ദിവസപ്പിറവിയിലെ ആദ്യ ചായയുടെ സംതൃപ്തി അന്വേഷിച്ച് പണിയുടെ മികവറിയാനാഗ്രഹിക്കുന്നവരുടെ കൊച്ചുലോകം. അല്ലെങ്കില്‍ പലഹാരം വിറ്റു നടക്കുന്നവരുടെ വില്പനയിലെ തുച്ഛവരുമാനം നല്‍കുന്ന കണ്‍തിളക്കം. അവരെല്ലാം എന്നോ അര്‍ക്കോ നഷ്ടപ്പെട്ടവരാണ്.സ്വയം നഷ്ടപ്പെട്ടവരാണെന്നുമറിയാം.
സിദ്ധാര്‍ഥനെ വണ്ടി കയറ്റി ജോലിക്കയക്കുന്ന പിതാവ്. മൊബൈല്‍ ഫോണിലാണ് പിന്നെ മകനെ വിളിക്കുന്നത്. ഈ മനുഷ്യനു അതു പരസഹായമില്ലാതെ ഉപയോഗിക്കാനറിയുകയില്ല.ചെറിയമനുഷ്യരുടെ ജീവിതമല്ലേ? മഹേന്ദ്രയുടെ വരുമാനം വളരെ തുച്ഛം. ദരിദ്രകുടുംബങ്ങള്‍ക്ക് പണിചെയ്യാല്ലെങ്കില്‍ ആണ്‍കുട്ടികളെന്തിനാണ്? ബാലവേല എന്നൊക്കെ നാം പേരിട്ടുവിളിക്കുന്ന മാനമുളള പദാര്‍ഥം ദാരിദ്ര്യത്തിനു മനസിലാകില്ല. മഹേന്ദ്ര മകനെ വിട്ടതു തെറ്റാണെന്നു നിയമം പറയുന്നു. സിദ്ധാര്‍ഥന്റെ കൂട്ടകാരായ കുട്ടികള്‍ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുന്ന പതിവ് അവന്‍ പോയിട്ടും നിറുത്തുന്നില്ല. ബോളിനാകട്ടെ സ്വാതന്ത്ര്യം കൂടുലാണ് സിദ്ധാര്‍ഥന്റെ വീടല്ലേ? ഇടയ്ക്കിടയ്ക് അതകത്തേക്കു വരുന്നു. മഹേന്ദ്രയ്ക്ക ദേഷ്യം .കളി അവസാനിപ്പിച്ച് കുട്ടികളെ വിരട്ടിയോടിക്കുന്നു.കുട്ടികളെ സംബന്ധിച്ചിടത്തോളം ഇതൊക്കെ ദുരന്തമാണ്. മുതിര്‍ന്നവര്‍ ഇങ്ങനെയാണ് ബാല്യമില്ലാതെ വളര്‍ന്നവരാണെന്ന വിചാരം. കുട്ടികളുടെ പ്രായത്തിനെ മാനിക്കില്ല.ചങ്ങാത്തങ്ങളുടെ ശാഖകളൊടിച്ചു കളയാന്‍ ശ്രമിക്കുമ്പോള്‍ മഹേന്ദ്ര വരാനിരിക്കുന്ന ദുരന്തത്തിനു ദുഖത്തിന്റെ നിറം കൂട്ടുകയായിരുന്നെന്നു അറിയുന്നില്ല. കളിച്ചുനടക്കേണ്ട കുട്ടിയായിരുന്നു സിദ്ധാര്‍ഥനും. ദീപാവലിക്കു നാട്ടില്‍ പൂത്തിരി കത്തുമ്പോള്‍ മകന്‍റെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് സിദ്ധാര്‍ഥന്റെ പെങ്ങള്‍ പിങ്കിയും അമ്മ സുമനും മഹേന്ദ്രയും. ദീപാവലി ആര്‍ക്കുളളതാണ്? നാട്ടിലെ കുട്ടികളുടേതാണ് എല്ലാ ഉത്സവങ്ങളും. പക്ഷേ അതില്‍ പങ്കെടുക്കാന്‍ സിദ്ധാര്‍ഥന്‍ എത്തിയില്ല. മൊബൈല്‍ഫോണിലൂടെ അന്വേഷണം തുടങ്ങുകയായി. . ഫോണിനു അപ്രത്യക്ഷമായ കുട്ടിയെക്കുറിച്ച് കുറച്ചു വാക്കുകളിലേ സംസാരിക്കാനുളളൂ. ആ യന്ത്രം അതിന്റെ പരമിതിയില്‍ നിരാശപ്പെടുത്തുന്നു. സിദ്ധാര്‍ഥന്‍ എങ്ങോട്ടോ ഓടിപ്പോയിരിക്കുന്നു!
സിപ്പര്‍ പോയ ജീവിതം 
     മഹേന്ദ്ര സിപ്പര്‍ തകരാറിലായ ബേഗുകള്‍ നന്നാക്കി കൊടുക്കുന്ന ആളാണ്. ഒരു സിപ്പര്‍ പോയാലെന്താണ് സംഭവിക്കുക. ബാഗ് ബാഗല്ലാതെയാകും. അകത്തുളളത് പുറം ലോകത്തേക്ക് വഴുതിപ്പോകും. പാന്റിന്റെ സിപ്പര്‍ നഷ്ടപ്പെട്ടാലോ? ഇത്തരം പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം ഉണ്ടാക്കുന്ന പണിക്കാരനാണ് മഹേന്ദ്ര. അയാളുടെ ജീവിതത്തിന്റെ സിപ്പര്‍ നഷ്ടപ്പെട്ട അവസ്ഥയിലായി ഇപ്പോള്‍? അതു തുറന്നിരിക്കുന്നു. അകത്തുണ്ടായിരുന്ന ഒന്ന് പുറത്തേക്ക് പോയിരിക്കുന്നു. പഴയപടിയാക്കാതെ പണിക്കാരന് മനസമാധാനം കിട്ടില്ല. ജീവിതം ഉപയോഗശൂന്യമായ ഒന്നായി മാറുകയാണ്. ബാഗു നന്നാക്കാനുണ്ടോ എന്നു വിളിച്ചു ചോദിക്കുന്നതു പോലെ സിദ്ധാര്‍ഥനെ കണ്ടുവോ എന്നു തെരുവായ തെരുവൊക്കെ അന്വേഷിച്ചു നടക്കുന്നു.
തിരിച്ചറിയാന്‍ അടായാളമില്ലെന്ന തിരിച്ചറിവ്
         പരിചയക്കാരനായ പോലീസുകാരനാണ് റോഷ്നിയെ കാണാന്‍ നിര്‍ദ്ദേശിക്കുന്നത്. ആ പോലീസുദ്യോഗസ്ഥ വിവരങ്ങളാരായുമ്പോഴാണ് മകനെക്കുറിച്ച് അത്രകൂടുതലൊന്നും തനിക്കറിയില്ലെന്നു മഹേന്ദ്രമനസിലാക്കുന്നത്. കാണാതായ കുട്ടിയെ വിവരിക്കുമ്പോള്‍ ഏതു കുട്ടിക്കും ബാധകമായ പൊതു വിവരങ്ങളേ അയാള്‍ക്കു നല്‍കാനാകുന്നുളളു. ഉയരം, പ്രായം, നിറം എന്നിവയ്ക്കപ്പുറത്തേക്കു തിരിച്ചറിയാനുളള അടയാളം പറയാനാവാതെ അയാള്‍ വിഷമിക്കുന്നു.ഇന്‍ഡ്യയിലെ എല്ലാ കുട്ടികളുടേയും അടയാളമാണയാല്‍ പറയുന്നത്. ഈ അടയാളം പറച്ചില്‍ വലിയ സൂചനകള്‍ നല്‍കുന്നുണ്ട്.മക്കളക്കുറിച്ച് ഒന്നുമറിയാത്ത രക്ഷിതാക്കളുടെ ലോകമാണിത്. കൂടുതല്‍ വിവരങ്ങള്‍ സിദ്ധാര്‍ഥന്റെ അമ്മയ്ക്ക് അറിയാമായിരിക്കുമെന്നയാള്‍. മക്കളെ പോറ്റുന്നതില്‍ അച്ഛന്മാരുടെ അശ്രദ്ധയും അമ്മമാരുടെ ശ്രദ്ധയും വെളിവാക്കുന്ന രംഗമാണിത് കുട്ടിയുടെ ഫോട്ടോ ഉണ്ടോ? എന്ന ചോദ്യത്തിനു മുമ്പില്‍ ശരിക്കും പകച്ചു പോയി മഹേന്ദ്ര. ഇല്ല, അങ്ങനെ ഒരു രേഖ സൂക്ഷിച്ചു വെക്കാനിതുവരെ തോന്നിയില്ല. മഹേന്ദ്ര പിങ്കിയുടെ ഒരു ഫോട്ടോ മൊബൈലില്‍ എടുക്കുന്നു. ഇവളും നഷ്ടപ്പെട്ടേക്കാമെന്ന ആശങ്കയും അങ്ങനെ വന്നാല്‍ നല്‍കാനൊരു ഫോട്ടോ പോലുമില്ലാത്ത അരക്ഷിതാവസ്ഥ മറികടക്കാനാണത്. അല്ലാതെ വളരുന്ന ബാല്യത്തിന്റെ സുന്ദരസ്മരണയുടെ ജാലകമായി സൂക്ഷിച്ചുവെക്കാനല്ല.നഷ്ടപ്പെട്ടുപോയ കുട്ടിയുടെ ഇല്ലാത്ത ഫോട്ടോ അടയാളമാണ്.സിദ്ധാര്‌ഥന്റെ ഫോട്ടോ ഏതു കുട്ടിയുടേയും ചിത്രമാകുന്നതിലേക്കാണ് ഈ സംഭവം ചൂണ്ടുന്നത്. ആരെങ്കിലും മൊബൈല്‍ ഫോണില്‍ സിദ്ധാര്‍ഥനെ സൂക്ഷിച്ചിട്ടുണ്ടാകുമോ? പിണക്കിവിട്ട് കുട്ടികളെ മഹേന്ദ്ര വീണ്ടും മുറ്റത്ത് കളിക്കാനനുവദിക്കുന്നത് ഈ അവശ്യം മനസില്‍ കണ്ടാണ്.അല്ലാതെ അവരുടെ ബാല്യത്തെ അംഗീകരിച്ചതിനാലല്ല.കാര്യം കാണേണ്ടി വരുമ്പോള്‍ കുട്ടികളെ വേണം എല്ലാവര്‍ക്കും.
           സിദ്ധാര്‍‌ഥനെന്തിനു ഒളിച്ചോടണം? അവന്റെ വസ്ത്രങ്ങളും മറ്റും ഉപേക്ഷിച്ചാണ് പോയിരിക്കുന്നത്. വസ്ത്രം ഉപേക്ഷിക്കുക എന്നത് മറ്റൊരു ലോകവുമായി ജിവിതത്തെ ബന്ധിപ്പിച്ചു ചിന്തിപ്പിക്കുന്ന ഭാരതീയ പ്രതീകമാണ്. പോകുന്നവര്‍ ഒന്നും കൊണ്ടുപോകുന്നില്ല. ഓര്‍മയുടെ വേദന നല്‍കുകയല്ലാതെ. കുട്ടിക്കെന്തു പറ്റി എന്നതിന് എല്ലാ സാധ്യതകളും തുറന്നിട്ടാണ് സിനിമ പുരോഗമിക്കുന്നത്. കണ്ടവരില്ല. ഊഹങ്ങളുടെയും കെട്ടുകഥകള്‍ക്കു സമാനമായ വിശദീകരണങ്ങളുടേയും ലൈംഗിക ചൂഷണം മുതല്‍ അവയവക്കച്ചവടം വരെ നീളുന്ന ഇളംശരീരത്തിന്റെ വിപണി മൂല്യത്തിന്റേയും ചിന്താപരിസരം നിറയ്ക്കുന്നതിനാണ് സംവിധായക ശ്രദ്ധിച്ചത്.
ഡോംഗ്രി 
     ഡോംഗ്രി എന്ന ഒരു അപൂര്‍വസ്ഥലനാമമാണ് സിനിമയില്‍ ഉപയോഗിക്കുന്നത്. എന്താണ് ഡോംഗ്രി? നഷ്ടപ്പെട്ട കുട്ടികളെത്തപ്പെടുന്ന സ്ഥലം. അങ്ങനെയൊരു സ്ഥലം ഇന്ത്യയിലുണ്ടെന്ന് കുട്ടികള്‍ പറയുന്നു. എന്നാല്‍ പോലീസുകാര്‍ക്ക് അതറിവില്ല. അങ്ങനെ ഒരു പേരു അവര്‍ കേട്ടിട്ടുപോലുമില്ല. നഷ്ടപ്പെട്ട കുട്ടികളെവിടെപ്പോകുന്നു എന്ന ചോദ്യത്തിന് നിയമപാലകര്‍ക്കുളള അറിവില്ലായ്മയും എന്നാല്‍ തെരുവുകുട്ടികള്‍ക്കുളള വിശ്വാസവും ആണ്ഇവിടെ പ്രതിഫലിക്കുന്നത്. പുതിയ തലമുറയില്‍പെട്ടവര്‍ക്ക് മൊബൈലില്‍ സേര്‍ച്ച് ചെയ്തു കണ്ടെത്താന്‍ കഴിയുന്ന വിവരവുമാണത്.

ഒരു ഘട്ടത്തില്‍ എല്ലാ കുട്ടികളിലും സ്വന്തം കുട്ടിയെ കാണുന്ന വിഭ്രമാത്മകമായ അവസ്ഥയിലേക്ക് മഹേന്ദ്ര നിപതിക്കുന്നുണ്ട്. അയാളുടെ കുട്ടികളോടുളള പെരുമാറ്റത്തില്‍ സമീപനത്തില്‍ വലിയ മാറ്റം സംഭവിക്കുന്നു. അന്വേഷണം എങ്ങുമെത്താതെ നിരാശനായി മടങ്ങിയെത്തുന്ന മഹേന്ദ്ര. സിദ്ധാര്‍ഥന്റെ ചങ്ങാതികള്‍ ആ അറിവ് അല്പം നൊമ്പരത്തോടെയാണ് സ്വീകരിക്കുന്നത്. അല്പനേരത്തെ അനിശ്ചിതാവസ്ഥയ്ക്ക ശേഷം അവര്‍ കളി തുടരാന്‍ തീരുമാനിക്കുന്നു. മഹേന്ദ്ര ജീവിതം തുടരാനും.സിബ് പോയ ബാഗ് നന്നാക്കാനുണ്ടോ?എന്ന ചോദ്യം വീണ്ടും തെരുവില്‍ മുഴങ്ങുന്നു. ലളിതവും ശക്തവും പ്രസക്തവുമാണ് ഈ സിനിമ . അഭിനയത്തിന്റെ സ്വാഭാവികസൗന്ദര്യം ഇതിലുണ്ട്. പ്രതിവര്‍ഷം അരലക്ഷത്തോളം കുട്ടികള്‍ കാണാതാകുന്ന ഒരു രാജ്യത്ത് ഒരു കുട്ടിയെ കണ്ടെത്തുക അത്ര നിസാരമല്ല.ആ കുട്ടിയുടെ തിരോധാനം രാജ്യത്തിന്റെ പ്രശ്നമാക്കി മാറ്റുകയാണ് ഈ സിനിമ.

Saturday, April 13, 2013

ആമേനും ഇടവകയിലെ സംഗീതവും


ആമേന്‍ എന്ന പേര് കൃസ്തീയമുദ്രയുളളതാണ്. എപ്പോഴാണ് ആമേന്‍ പറയുക? പരിശുദ്ധവചനസ്തുതിക്കും വിശ്വാസക്കുതിപ്പിനും മനസിന്റെ നിഷ്കളങ്കമായ പിന്തുണ കോരിപ്പകര്‍ന്ന് അപ്രകാരം അപ്രകാരം എന്നുപറഞ്ഞുറപ്പിച്ചു ഒരാളെ സത്യവിശ്വാസിയായി സ്വയം വെളിപ്പെടുത്തുന്ന വാക്കത്. ഇത്ര വിശുദ്ധദൗത്യമുളള ഒരു പദത്തെ സിനിമയുടെ പേരാക്കുക മാത്രമല്ല കോമഡിസ്വഭാവത്തിലവതരിപ്പിക്കുകയും ചെയ്യുന്നത് വെറും രസംപകരുക എന്നതിനപ്പുറം മാനവുമുളളതാണോ എന്ന ചോദ്യത്തിന് സിനിമയുടെ പൊതുസമീപനം അതേ എന്നു സാക്ഷ്യം ചെയ്യുന്നു.

സംഗീതം നാടിന്റെ ഞരമ്പിലുളള കുട്ടനാടന്‍ നാട്ടിന്‍പുറത്തെ നസ്രാണിജീവിതമാണ് പ്രമേയം.
ഈ സിനിമ കഴിഞ്ഞപ്പോല്‍ ഫാദര്‍ ഒറ്റപ്ലാക്കല്‍ എന്നോടു ചോദിച്ചു എങ്ങനെയുണ്ട് പളളിപൊളിക്കല്‍? ഞാന്‍ പറഞ്ഞു അച്ചോ, എത്ര പഴക്കവും പാരമ്പരമ്പര്യവുമുളള പളളിയാമണലും അതു പൊളിക്കാനൊരു ഉളിപ്പുമില്ലാത്തവരാ ക്രിസ്ത്യാനികള്‍ എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ഇടവകാംഗങ്ങളെ ഞാന്‍ കാണുന്നല്ലോ..കോണ്‍ട്രാക്ടര്‍മാരെ ഞാന്‍ കേള്‍ക്കുന്നല്ലോ..ഈ സിനിമയില്‍. കുമരങ്കരി ഗ്രാമത്തിലെ
പളളി പൊളിക്കാന്‍ കൂട്ടു നില്‍ക്കുന്ന വികാരി ഒരു പ്രതീകമാണ്. പളളിയുടെ ജീര്‍ണതയെ ഗ്രാമ വിശ്വാസമായി രൂപപ്പെടുത്തിയെടുക്കുന്ന പ്രക്രിയ വിശദമായ വിശകലനം ആവശ്യപ്പെടുന്നു. പളളി പൊളിക്കുന്നത് വികാരിയുടെ നിലനില്‍പിന് അത്യാവശ്യം. കോണ്‍ട്രാക്ടറുടെ ആവശ്യം. കര്‍ത്താവിന്റെ ആവശ്യമാണോ …? കര്‍ത്താവ് സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടരുളിചെയ്തെന്നു പറഞ്ഞാലും അതിനു ഇക്കാലത്ത് ബലക്കുറവുണ്ടെന്നു ഫാദറിനും ഒരു പറ്റം കുഞ്ഞാടുകള്‍ക്കുമറിയാം. അതിനാലാണ് ഒരു ശാസ്ത്രത്തെ തന്നെ സാക്ഷ്യപ്പെടുത്താന്‍ സേവപിടിക്കുന്നത്. പളളിയുടെ ജീര്‍ണത എന്താണെന്ന് പരിശോധിക്കുന്ന സിനിമയാണിത്. അതു ചട്ടക്കൂടിന്റെ ജീര്‍ണതയാണോ? അതോ ആന്തരികമായ ദുഷിപ്പുകളെ പൊതിഞ്ഞു വെക്കുന്നതുമൂലുമുളള ദുര്‍ഗന്ധമാണോ? പുറം വാതില്‍ ഭയാനകമായ ശബ്ദത്തോടെ കൊട്ടിയടക്കുമ്പോഴാണല്ലോ മാല്‍ക്കൂരയില്‍ നിന്നൊരു കഷണം ഇളകിയാടിയാടി താഴേക്കു പതിക്കുന്നത്. പളളിക്ക് വികാരിയില്‍ അവിശ്വാസം ഉണ്ടെന്നും ഇടവകയില്‍ നിന്നും നീക്കം ചെയ്യപ്പെടുമെന്ന അവസ്ഥയിലാണ് ചെതലെടുക്കുന്ന മേല്‍ക്കൂര ഒരു സാധ്യതയുടെ അടയാളമാകുന്നത്. ദൃഷ്ടാന്തവ്യാഖ്യാനം കാലോചിതമായി നിര്‍വഹിക്കാന്‍ സഭയക്കും പൗരോഹിത്യസമൂഹത്തിനുമുളള കഴിവിനെ സിനിമ അനാവരണം ചെയ്യുന്നു.ദുഷ്ടരിലും ദുര്‍മോഹികളിലും ആശ്വാസം കണ്ടെത്തുന്നവിശ്വാസിയെന്ന നിലയില്‍ കപ്യാര്‍ സ്വയം നന്നായി വിശദീകരിക്കുന്നുണ്ട്. ചിലതൊക്കെ കണ്ടെല്ലെന്നു നടിക്കലാണ് നിലനില്പിനാധാരമെന്ന വാക്യം അര്‍ഥോല്പാദനം നടത്തിയവസാനിപ്പിക്കുന്നില്ല. ഇടവകയുടെ അര്‍ഥവും വിശ്വാസവും ആര്‍ത്തിയും അനര്‍ഥവുമാകുന്നതെങ്ങനെയാണെന്നു ചിന്തിപ്പിക്കാനാണ് ആമേന്‍.
വെളിച്ചം കൃസ്തുമതത്തില്‍.
പളളിയുടെ ഐതീഹ്യം ടിപ്പുവിനോളം പഴക്കത്തില്‍ പ്രഭചൊരിയുന്നതാണ്. ടിപ്പു വിശ്വാസത്തിലേക്ക് അതിക്രമിച്ചു കടക്കാന്‍ വന്നപ്പോള്‍ സാക്ഷാല്‍ ഗീവര്‍ഗീസ് പുണ്യവാളന്‍ പ്രത്യക്ഷനായി രക്ഷിച്ചെന്നു കഥ. അപ്പോഴുണ്ടായ പ്രഭാപൂരം ഗ്രാമത്തെ ആശ്ലേഷിച്ച് വ്യാപിക്കുകയും ഗ്രാണീരുടെ വിശ്വാസത്തിലാഴത്തിലുളള വേരുകള്‍ പടര്‍ത്തുകയും ചെയ്യുന്നുണ്ട്. എന്തിനാണ് ഈ ഐതീഹ്യം ഈ സിനിമയുടെ ആമുഖമായി അവതരിപ്പിക്കുന്നത്? വിശ്വാസത്തിനു മേല്‍ പണിതുയര്‍ത്തിയ പളളിയാണിതെന്നിട്ടും ഫാദര്‍ ഒറ്റപ്ലാക്കന്‍ ഗീവര്‍ഗീസ് പുണ്യവാളനെ ആദ്യം പൊളിക്കെടാ എന്നു പറയുന്നതു വരെ കാര്യങ്ങള്‍ എത്തിച്ചേരുന്നു. ഗീവര്‍ഗീസ് പുണ്യവാളനെന്നല്ല സാക്ഷാല്‍ കര്‍ത്താവിനെയും പൊളിച്ചടുക്കുന്ന പുരോഹിതവര്‍ഗത്തെ കാണാനുളള വെളിച്ചം വീഴാന്‍ പൊളിക്കലിന്റെ അങ്ങേയറ്റം വരെ വന്നാലേ പറ്റൂ. ഈ വെളിച്ചം കൃസ്തീയ നവോത്ഥാനത്തെ ഓര്‍മിപ്പിക്കുന്നു. യൂറോപ്പിലെ ഇരുണ്ട യുഗത്തില്‍ നിന്നും മതനവീകരണസ്വരവും വെളിച്ചത്തിന്റെ ഉയിര്‍പ്പുമുണ്ടായതുപോലെ .മതം മലിനമാകുമ്പോള്‍ ആന്തരികമായ ശുദ്ധീകരണം സംഭവിച്ചേ പറ്റൂ. ഈ സിനിമ തുടങ്ങുന്നതു തന്നെ ഇടവകയിലെ ഒരു നാറ്റക്കേസിലാണല്ലോ.സ്വര്‍ണക്കടലാസില്‍ പൊതിഞ്ഞ നാറ്റം. ബാഹ്യവും ആന്തരികവുമായ തലങ്ങളുടെ വൈരുദ്ധ്യമാണ് ആമേനില്‍ അനാവരണം ചെയ്യുന്നതെന്ന സൂചന പകരുന്നില്ലെങ്കില്‍ ആ നാറ്റക്കഥ അപ്രസക്തമാകും. ചേരി തിരിയുന്നതിന്റെ അല്ലെങ്കില്‍ സഭകള്‍ പിരിയുന്നതിന്റെ പിന്നിലെ പൊളളത്തരമിങ്ങനെ അന്തസാരശൂന്യമായ പൊതികളെ ചുറ്റിപ്പറ്റിയാണല്ലോ.
പൗരോഹിത്യത്തിന്റെ പതിവു വസ്ത്രമണിയാത്ത ഒരു ചെറുപ്പക്കാരന്‍ ഫാദര്‍ വട്ടോളിയുടെ വരവ് കോമഡിയാണോ? അങ്ങനെ തോന്നാമെങ്കിലും ഫാദര്‍ ഒറ്റപ്ലാക്കന്‍ പറയുന്നു ഈ ഇടവകയില്‍ ആവശ്യത്തിനു വിപ്ലവകാരികള്‍ ഇപ്പോള്‍തന്നെയുണ്ട്.ഇനി ളോഹയിട്ട ഒരു വിപ്ലവാകാരിയെ താങ്ങാനീ ഇടവകയ്കാകില്ലെന്ന്. അവിടെയും ഇവിടെയും സമര്‍ഥമായി ചിതറിക്കിടക്കുന്ന സംഭാഷണങ്ങളെ ചേര്‍ത്തു വെച്ചു വായിക്കണം. മാറ്റത്തെ ഭയക്കുന്ന ഇടവക സ്വയം മാറുന്നുണ്ട് അത് മാലിന്യത്തിന്റെ കുപ്പായമണിഞ്ഞാണെന്നു മാത്രം. കുഞ്ഞാടുകളെ സത്യദര്‍ശനത്തില്‍ നിന്നും വിലക്കിയാണെന്നു മാത്രം. ഭൗതികഭോഗതാല്പര്യങ്ങള്‍ക്കു വേണ്ടിയാണെന്നു മാത്രം. ളോഹയക്ക് രണ്ടു പോക്കററ് കൂടുതല്‍ വെച്ചോട്ടേ എന്ന വട്ടോളിയുടെ ചോദ്യം മുനയുളളത്.
പളളി മാത്രമാണോ വികാരിയച്ചന്‍ പൊളിക്കാന്‍ കൂട്ടുനില്‍ക്കുന്നത്? പ്രണയം പൊളിക്കാനും തിരുസഭയുടെ പ്രമാണിവര്‍ഗതാല്പര്യം നിര്‍ബന്ധിക്കുന്നതു നാം കാണുന്നു. വികാരികള്‍ ആരുടെ പക്ഷത്താണെന്ന് കൃത്യമായറിയാവുന്നവരാണ് നാം. വിശുദ്ധ ദേവാലയത്തിനെ കളളന്മാരുടെ ഗുഹയാക്കിയവരെ സംരക്ഷിക്കാനാണ് ഇടവകയെ ഉപകരണമാക്കുന്നത്. അന്യന്റെ മുതല്‍ കൈവശം വെക്കുന്നവനും കാണിക്കവഞ്ചിയില്‍ നിന്നൂറ്റുന്നവനുമായ കപ്യാരും വികാരിയുടെ മനസിന്റെയുളളില്‍ ഇടം തേടിയവര്‍തന്നെ. പളളിക്കു കിട്ടിയ മീന്‍ സ്വന്തം വീട്ടിലെ രുചിഭാഗ്യമാക്കാന്‍ ശ്രമിക്കുന്ന കപ്യാര്‍ കേവലഫലിതമായി കണ്ടുകൂടാ. ഒരു മതത്തെ ആക്ഷേപഹാസ്യം കൊണ്ടു വിമര്‍ശിക്കുന്ന ഉളളടക്കമുളള സിനിമ സ്വാഭാവികമായും അതിനനുസരിച്ച രൂപം ധരിക്കേണണ്ടതുണ്ട്. ഉളളടക്കം രൂപത്തെ നിര്‍ണയിക്കുമെന്ന നിലപാടാണിവിടെ ചേര്‍ത്തു വെക്കേണ്ടത്. വട്ടോളിയുടെ കോമഡി നൃത്തം പ്രതിഷേധം തന്നെ. സാധാരണജനതയിലേക്ക് ഇത്തരം പളളിവിമര്‍ശനങ്ങളുമായി ഇറങ്ങിച്ചെല്ലുന്ന ആരും കോമഡിയായി മാറും. അല്ലെങ്കില്‍ ട്രാജഡി.
ഉടയ്ക്കുന്ന സംഗീതം
സംഗീതപാരമ്പര്യമുളള നാട്ടിലെ പൊതുമനസ് താളബദ്ധവും പരിശുദ്ധവും നിഷ്കളങ്കവുമായിരിക്കും. നാട്ടിലെ ബാന്‍ഡ് മത്സരത്തില്‍ പളളി തോല്ക്കുക വിശ്വാസികള്‍ക്കു വേദന പകരും. ഓരോ വര്‍ഷവും വിജയം ലക്ഷ്യമിടും. ഇത്തരം ഒരു സാമൂഹികവികാരം ജ്വലിച്ചു നില്‍ക്കുന്ന അവസ്ഥയിലാണ് പളളിയുടെ നേതൃത്വം വിജയത്തിന്റെ മഹാസന്തോഷം അടുക്കുന്നുവെന്നറിഞ്ഞ് ആകുലചിത്തതയോടെ സാത്താനെപ്പോലെ സംഗീതത്തെ ഉടച്ചുകളയുവാന്‍ തീരുമാനിക്കുന്നത്. സോളമന്‍ ജയിച്ചു കൂടാ. ഇടവക ജയിച്ചു കൂടാ. കൊച്ചച്ചന്‍ ജയിച്ചു കൂടാ. അനശ്വരസംഗീതം ജയിച്ചുകൂടാ. കോണ്‍ട്രാക്ടര്‍ തോറ്റുകൂടാ. പളളിക്കാരെ വര്‍ഷങ്ങളായി പരാജിതരാക്കുന്ന അക്കരക്കരായ മാര്‍ത്തമറിയം ഗ്രൂപ്പ് ജയിച്ചാലും വേണ്ടില്ല. നാടിന്റെ പ്രണയമായ വിശുദ്ധസംഗീതത്തെ പരാജയപ്പെടുത്തണം. പ്രണയത്തിന്റെ സംഗീതമായ സോളമനെയും ശോശന്നയേയും പരാജയപ്പെടുത്തണം. അച്ചന്‍ സോളമനെ നിരായുധനാക്കുന്നു. യുദ്ധഭൂമില്‍ വെച്ചു ആയുധങ്ങള്‍ തിരിച്ചെടുക്കുന്ന ഗുരുവിനെപ്പോലെ. ആര്‍ക്കു വേണ്ടി? ഇടവകയുടെ സംഗീതം ആരുടെ വകയാണ്. സാധാരണക്കാരുടെ ഹൃദയഗീതമാണത്.ഫാദര്‍ ഒറ്റപ്ലാക്കന്‍ ക്ലാര്‍നെറ്റ് വാങ്ങി തല്ലിയൊടിച്ചു കളയുന്നു. ഫാദര്‍ നല്‍കുന്ന അടയാളത്തെ കൊച്ചച്ചന്‍ പിന്നീട് വിചാരണ ചെയ്യുന്നുണ്ട്.
ശോശന്നയും ത്രേസ്യാമ്മയും പിന്നെ.
അച്ചപ്പട്ടത്തിനു പുറപ്പെട്ട സോളമനെ ശോശന്ന തടഞ്ഞു നിറുത്തുന്നത് ഒരു തടിപ്പാലത്തിന്‍ നടുവില്‍. അതെ, സോളമന്‍ ഒരു പാലം കടക്കാന്‍ തീരുമാനിച്ചിരിക്കുന്നു.കപ്യാര്‍ വഴികാട്ടിയായി കൂടെ. വഴി മുടക്കി പ്രണയം മുന്നില്‍‌..കളിക്കൂട്ടുകാരി കണക്കുപറഞ്ഞ് പ്രണയത്തിന്റെ വേദപുസ്തകം തുറക്കുകയും സോളമന്‍ അച്ചനാകാനുളള തീരുമാനം മാറ്റി അച്ഛനാകാനായി തീരുമാനിക്കുകയും ചെയ്യുന്നു. പള്ളിയിലച്ചനാകണോ അതോ കുട്ടികളുടെ അച്ഛനാകണോ' എന്നു ഒരു യുവതി ഒരോ കൃസ്തീയയുവാവിനോടും ചോദിക്കുന്നു. മാര്‍പാപ്പയും ഈ ചോദ്യത്തിന്റെ പാലം അഭിമൂഖീകരിച്ചതായി വാര്‍ത്ത. ശോശന്നയെ പോലൊരു പെണ്ണിന്റെ അഭാവം എല്ലാവരും അനുഭവിക്കുന്നുണ്ട്. ഏതായാലും എല്ലാവരേയും ശോശന്നയുടെ പക്ഷത്തു നിര്‍ത്താനും സോളമന്‍ വികാരിയാകാനെടുത്ത തീരുമാനം കളളക്കപ്യാരെ വെളളത്തില്‍ വീഴ്ത്തി ഉപേക്ഷിപ്പിക്കുന്നതും കണ്ട് മനസു കുളിര്‍ക്കുന്ന , സ്വാഗതം ചെയ്യുന്ന പ്രേക്ഷകജനത ജീവിതപക്ഷത്താണ്. വൈദികജീവിതവും ദൈവികജീവിതവും പെണ്ണിനെ മാറ്റി നിറുത്തിയാകണമെന്നില്ലല്ലോ.. ഫാദര്‍ വട്ടോളിയുടെ വരവും ചുറ്റിക്കറക്കോം റൊമാന്റിക് പരിവേഷവും മദാമ്മയുമായുളള ചങ്ങാത്തവും ദിശാസൂചന നല്‍കുന്നുണ്ട്. കുപ്പായത്തിന്റെ തടവ് പ്രധാനമാണെന്ന് ഒറ്റപ്ലാക്കന്‍ വട്ടോളിയെ ഓര്‍മിപ്പിക്കുന്നു.
അച്ചനാകുന്നതിന്റെ മറ്റൊരു രീതിയും പരഹാസ്യമാകുന്നുണ്ട്. വീട്ടില് മക്കളു കൂടിയപ്പോ നേര്‍ന്നതാണോ എന്ന ചോദ്യം കന്യാസ്ത്രീകളും വികാരിമാരും ഉണ്ടാകുന്നതെങ്ങനെ എന്നതിന്റെ പൊരുളഴിക്കുന്നതാണ്. കൊച്ചച്ചനോടാണ് ചോദ്യം . മദാമ്മപ്പെണ്ണിനെ കടത്തുന്ന കോച്ചച്ചനോട് ഞങ്ങളും ഒന്നു കടത്തിക്കോട്ടേ എന്നു ദ്വയാര്‍ഥത്തില്‍ ചോദിപ്പിക്കുന്നതും പെണ്‍വേട്ടക്കു മുതിരുന്നതും ഇടവകയിലെ സമ്പന്ന വിഭാഗത്തിന്റെ സാംസ്കാരിക ജീവിതത്തെ തുറന്നു കാട്ടാനും അത്തരം സന്ദര്‍ഭങ്ങളില്‍ പെണ്ണിന്റെ രക്ഷകനായി വികാരി മാറേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാനും സഹായകമായി. എന്‍ എസ് മാധവന്റെ ഹിഗ്വിറ്റ ഒര്‍മയില്‍ വന്നു. കേരളത്തില്‍ പല ഇടവകാംഗങ്ങളും എന്തിനു വികാരികള്‍ പോലും പീഡനക്കഥകളില്‍ പെട്ടപ്പോള്‍ സഭാനേതൃത്വം ആരുടെ പക്ഷത്തായിരുന്നു.? പരസ്യമായി പ്രതിരോധിക്കാന്‍ സന്നദ്ധമായില്ലെന്നു മാത്രമല്ല അത്തരം സംഭവങ്ങളെ ന്യായീകരിക്കുന്ന വിധം നിസ്സാരവത്കരിക്കുകയോ നിഷേധാത്മകനിലപാടിലൂടെ അഭിവന്ദ്യക്കുപ്പായം നിന്ദ്യാവസ്ഥയിലേക്കു സ്വയം താഴുകയോ ചെയ്തില്ലേ? അടയാളങ്ങളും അത്ഭതങ്ങളും കണ്ടുവെങ്കില്‍ മത്രമേ നിങ്ങള്‍ വിശ്വസിക്കുകയുള്ളൂ (യോഹന്നാന്‍ 4:48) എന്ന വാക്യമാണ് ആമേന്‍ സിനിമ ആധാരമാക്കുന്നത്. അപ്പോള്‍ സിനിമയിലെ അടയാളങ്ങളെ വായിച്ചെടുക്കേണ്ടേ? ആ വായനയാണിവടെ നടത്തുന്നത്. അസാധാരണായ കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ നാം അതിനെ അത്ഭുതമെന്നും വിളിക്കും. അത്തരം നിരവധി അത്ഭുതങ്ങള്‍ ആമേനിലുണ്ട്. ഉള്‍ക്കണ്ണിലൂടെ കാണാനാകുന്നത്ര.
സോളമനെ ഒന്നു കൈകാര്യം ചെയ്യാനേര്‍പ്പെടുത്തിയ കൊട്ടേഷന്‍ സംഘത്തെ ശോശന്ന പെരുമാറുന്നത് ശ്രദ്ധേയമായ രീതിയിലാണ്. കോഴിക്കറി തലയിലൊഴിച്ച് മുഖമടച്ചൊരടി നല്‍കി നിലം പരിശാക്കിക്കളഞ്ഞു. തന്റെ പ്രിയന്റെ മേലുളള ആക്രമണത്തെ സഹിക്കാനാവാത്ത ആ പെണ്ണ് തന്റേടത്തോടെ വീട്ടിലെ ആണ്‍കോയ്മയോടു ശബ്ദമുയര്‍ത്തി സംസാരിക്കുന്നതിനും തന്റെ ഉറച്ച തീരുമാനം എവിടെയും ഉച്ചത്തില്‍ പ്രഖ്യാപിക്കാന്‍ മടിക്കാത്തതുമായ വ്യക്തിത്വമുളളവള്‍. കൃസ്തീയഭവനങ്ങളിലെ പുരുഷാധിപത്യ വീക്ഷണങ്ങള്‍ക്കെതിരാണ് ശോശന്ന. ഇത്തരം തന്റേടമുളള കൃസ്തീയഅമ്മച്ചിമാരെ പല സിനിമകളിലും നാം പരിചയപ്പെട്ടിട്ടുണ്ടെങ്കിലും യുവതികളെ അവരുടെ ജീവിതഭാഗധേയം നിര്‍ണയിക്കുന്ന വേളകളില്‍ ആശ്രിതവിനീതരായേ കണ്ടിട്ടുളളൂ. ഫീമെയില്‍ 22 കോട്ടയം പോലുളള സിനിമകളില്‍ വേലിചാടുന്നതും കളളടിക്കുന്നതുമൊക്കെ അത്രവലിയകാര്യമല്ലെന്ന രീതിയില്‍ അവതരിപ്പിച്ച് പെണ്ണത്തനിര്‍വചനം നടത്താന്‍ ശ്രമിക്കുന്നെങ്കിലും ആ കഥാപാത്രം അവസാനം പെണ്ണുപിടിയനു വഴങ്ങി പ്രതികാരം തീര്‍ക്കാനെത്തുന്നതൊടെ ദയനീയമായി പരാജയപ്പെടുന്നതും നാം കണ്ടു. ശോശന്നയുടെ നിലപാടുകള്‍ ആത്മവിശ്വാസം നഷ്ടപ്പട്ട കാമുകഹൃദയത്തെ കുരുത്തുറ്റതാക്കുന്നു. കൂടെക്കരഞ്ഞുരുകുന്ന പെണ്ണല്ല പ്രതിസന്ധികളെ തരണം ചെയ്യാനുളള നിശ്ചയദാര്‍ഢ്യം വാതില്‍ തുറന്നു തരിക തന്നെ ചെയ്യുമെന്നു വിശ്വസിക്കുന്നവളാണ്. സോളമന്റെ പെങ്ങളും സ്വന്തം തീരുമാനമുളളവളും പ്രസക്തമായ ജീവിതവീക്ഷണമുളളവളുമാണ്. സരസമായി കാര്യങ്ങളവതരിപ്പിക്കുന്ന ത്രേസ്യാമ്മയോട് പൂവാലന്‍ ചോദിക്കുന്നു ഈ കോഴി മുട്ടയിടുമോ? മുട്ടയല്ല ഓറഞ്ചായിടുന്നച്. എന്താ രണ്ടെണ്ണം എടുക്കട്ടേ എന്നു പറയുമ്പോഴും കോഴിയോടെന്ന പോലെ പോ കോഴീ എന്നു അര്‍ഥഗര്‍ഭമായി സന്ദര്‍ഭോചിതമായി പറയുമ്പോഴും പറയേണ്ടത് പറയാതിരിക്കാതെ സഹിക്കാന്‍ തയ്യാറാവാത്ത ആ മനസ് വായിച്ചെടുക്കാം.ഈ സിനിമയിലെ മിക്ക പെണ്‍കഥാപാത്രങ്ങളും അടവും തന്ത്രവും ഉളളവര്‍തന്നെ. ശോശന്നയ്ക്കു വേണ്ടി ഹൃദയസ്തംഭനാവസ്ഥ അഭിനയിക്കുന്ന അമ്മച്ചി ഒരമ്മച്ചി തന്നെ. ഒടുവില്‍ പെണ്ണുങ്ങള്‍ ആണുങ്ങള്‍ പൂട്ടിയവാതില്‍ പൊളിച്ച് ശോശന്നയെ മോചിതയാക്കുമ്പോള്‍ തലമുറകളുടെ മാനസീക ഐക്യം പ്രകടമാകുന്നു. പ്രണയം മാത്രമല്ല വിശുദ്ധീകരിക്കപ്പെടുന്നത്. പെണ്ണിന്റെ സ്വാതന്ത്ര്യം കൂടിയാണ്.
സോളമന്റെ ഉത്തമ ഗിതം
വെഞ്ചരിക്കാന്‍ ചെന്ന വീട്ടില്‍ വെച്ച് കത്തനാരു പറഞ്ഞു ആരെങ്കിവും ബൈബിളെടുത്തൊന്നു വായിക്കൂ. അതു കേള്‍ക്കാന്‍ കാത്തിരുന്ന പോലെ ശോശന്ന അടയാളപ്പെടുത്തി വെച്ച ഭാഗം വായിക്കാനാരംഭിച്ചു. അത് സോളമന്റെ ഉത്തമഗിതമായിരുന്നു.കാരണം പ്രേമം വീഞ്ഞിലും രസകരമാകുന്നു. അപ്പോള്‍ പ്രേമത്തിന്റെ പതാക ശോശന്നയുടെ മീതെ പാറി. .ഫറവോയുടെരഥത്തില്‍കെട്ടിയ പെണ്‍കുതിര പോലെയായിരുന്നു അവള്‍. അതിനാലാരെയും കൂസാതെ ഉത്തമഗീതമാണ് പ്രിയന്റെ സാന്നിദ്ധ്യത്തില്‍ ബൈബിളില്‍ വായിക്കേണ്ടത് എന്നു തീരുമാനിച്ചു. ഈ രംഗം പ്രണയത്തിനെ മാത്രമല്ല സന്ദര്‍ഭങ്ങളുടെ വിനിയോഗത്തെയും ദൈവതീരുമാനമാക്കി മാറ്റി രസംപകരുന്നു.
സോളമന്‍ ശോശന്നയെ കാണുന്ന സന്ദര്‍ഭങ്ങളത്യധികം ചാരുതയുളളത്. അവന് സംഗീതമാലപിക്കുമ്പോഴൊക്കെ പതറലും ആത്മവിശ്വാസക്കുറവും. എപ്പോഴും പരാജയപ്പെട്ടു പോകുന്നവന്‍. അവസരം നഷ്ടപ്പെടുന്നവന്‍ . സംഗീതത്തില്‍ അത്ഭുതം സൃഷ്ടിച്ച എസ്തപ്പാന്റെ മകനെന്തു പറ്റി എന്നാണെല്ലാവരും ആലോചിക്കുന്നത്. സോളമനാകട്ടെ ശോശന്നയുടെ മുമ്പാകെ പാടുമ്പോള്‍ മാത്രം ശരിക്കും അതുല്യഗായകനാണ്. അവനാര്‍ക്കുവേണ്ടിയാണ് സ്വയം സംഗീതമാകുന്നത്? അവന്റെ മനസ് കവിയുകയാണ്. അവന്‍ പാടുന്നതവള്‍ക്കു വേണ്ടി കാരണം അവന്റെ നാമം സോളമന്‍ എന്നാകുന്നല്ലോ.സംഗീതം മുട്ടിവിളിക്കുമ്പോള്‍ ജനാല തുറക്കപ്പെടുകയും ദിവ്യമായ മഞ്ഞവെളിച്ചത്തിലവള്‍ പ്രത്യക്ഷയായി ഹദയത്തിലേക്കവന്റെ സംഗീതത്തെ വാങ്ങുകയും ആകാശദൂതവനിലേക്കയക്കുകയും ചെയ്യുന്നു.അവനപ്പോള്‍ സംഗീതംപോലെ പരിശുദ്ധനാവുകയും നിറയുകയും ചെയ്യുന്നു. ആ കവാടം അവളിലേക്കുളളത്. ആ സംഗീതം അവള്‍ക്കായുളളത്. അവളോ അവനായി നീക്കിവെക്കപ്പെട്ടവള്‍. എത്ര കഠോരമായ താഴുകള്‍ കൊണ്ടു പൂട്ടിയടച്ചിട്ടാലും അവള്‍ അവനിലേക്കോടിയെത്തുക തന്നെ ചെയ്യും. അവന്റെ പാട്ടിനെ ഉത്തമഗിതം കൊണ്ടു തന്നെ വായിച്ചെടുക്കാം. അവന്റെ മനസ് പറയുന്നുണ്ടാകും
." പ്രിയേ, മഴ മാറിക്കഴിഞ്ഞു. ഭൂമിയില്‍ പുഷ്പങ്ങള്‍ വിരിഞ്ഞു തുടങ്ങി; ഗാനാലാപത്തിന്റെ സമയമായി; അരിപ്രാവുകള്‍ കുറുകുന്നത്‌നമ്മുടെ നാട്ടില്‍ കേട്ടു തുടങ്ങി.അത്തിമരം കായ്ച്ചുതുടങ്ങി. മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞ്‌സുഗന്ധം പരത്തുന്നു. എന്റെ ഓമനേ, എന്റെ സുന്ദരീ,എഴുന്നേല്‍ക്കുക; ഇറങ്ങി വരിക.എന്റെ പ്രിയേ, നീ സുന്ദരിയാണ്;നീ അതീവ സുന്ദരിതന്നെ. മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ ഇണപ്രാവുകളെപ്പോലെയാണ്. ഗിലയാദ്മലഞ്ചെരുവുകളിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിന്‍പറ്റത്തെപ്പോലെയാണ് നിന്റെ കേശഭാരം.എന്റെ പ്രിയേ,എന്റെ മാടപ്പിറാവേ, എന്റെ പൂര്‍ണവതീ, തുറന്നു തരുക. എന്റെ തല തുഷാരബിന്ദുക്കള്‍കൊണ്ടും എന്റെ മുടി മഞ്ഞുതുള്ളികള്‍ കൊണ്ടും നനഞ്ഞിരിക്കുന്നു.സുരഭിലമായ വീഞ്ഞ് ഒഴിയാത്ത വൃത്തമൊത്ത പാനപാത്രം …..”
പുഷ്പലതാലംകൃതമായ കവാടത്തില്‍ നിന്ന് മാളികയുടെ ഉന്നതനിലയിലുളള അവന്റെ പ്രയയോട് സംഗീതം കൊണ്ടു സംസാരിക്കുന്ന ആ രംഗങ്ങള്‍ക്ക് എത്ര മിഴിവെന്നോ? അവരുടെ സ്ഥാനം പ്രധാനം. അവന്‍ താഴെയും അവള്‍ ഉയരത്തിലും. സാമ്പത്തികമായ ഉയര്‍ച്ചയേക്കാള്‍ ആത്മവിശ്വാസത്തിന്റെയും പ്രണയതീവ്രതയുടെയും ഔന്നിത്യമാണ് ശോശന്നയ്കുളളത്. മറ്റൊരുത്തനു മനസമ്മതം പറഞ്ഞശേഷമുളള രാവില്‍ സോളമന്‍ സംഗീതമായി പ്രവഹിക്കുമ്പോള്‍ ആശങ്കകളുടെ അഴലുകളറ്റി അവളുടെ ജനാല തുറന്നുവരുന്നത് അവളിപ്പോഴും എപ്പോഴും ശോശന്നതന്നെ എന്നു പ്രഖ്യാപിക്കലാണ്.
പോത്തച്ചന്‍
ഈ പേര് അര്‍ഥവത്താണ്. പോത്തിന്റെയും അച്ചന്റെയും പ്രകൃതമുളള ഒരാളാണ് പോത്തച്ചന്‍. ആദ്യം പ്രത്യക്ഷപ്പെടുന്നതു തന്നെ കരയിലേക്കെന്ന തോന്നലില്‍ വെളളത്തിലേക്കാണ്. പോത്തിന് വെളളമല്ലേ പ്രിയം? ഈ പോത്തച്ചനും സദാസമയവും വെളളത്തിലാണ്. കളളിനു കൂട്ട്കറി കളളുകുപ്പി തന്നെ. കുപ്പിക്കഷണം ചവച്ചറച്ചിറക്കുന്ന ഈ അസാധാരണ വ്യക്തിയുടെ ഉളളില്‍‌ സംഗീതവും പകയുമുണ്ട്. പലകുറി തോറ്റതിന്റെ പക. ജയിക്കണം അതിനാണീ വരവ്. സോളമന്റെ ബാന്‍ഡ് സംഘവുമായി സംഗീതപ്പോര്. സംഗീതമത്സരത്തില്‍ തോറ്റവന്‍ വിജയിയാകുന്ന രസതന്ത്രം കാട്ടിത്തരുന്നു പോത്തച്ചന്‍. എതിര്‍ പാട്ടുസംഘം അതിശയകരമായരീതിയില്‍ സംഗീതോപാസന നിര്‍വഹിച്ച് നാദപ്രപഞ്ചത്തിന്റെ ആലൗകികവിതാനം കീഴടക്കുമ്പോള്‍ നല്ല സംഗീതജ്ഞന്‍ അതിനെ ആദരിക്കുകയല്ലേ വേണ്ടത്. പോത്തച്ചന്‍ വിളിച്ചു പറയുന്നു ഇതിനു മീതേ പാടാന്‍ പോത്തച്ചനാവില്ല. വിജയിയായ സോളമനെ വാരിപ്പുണര്‍ന്നു സന്തോഷം പങ്കിടുമ്പോള്‍ അതു നല്ല സംഗീതത്തോടു തോറ്റതിലുളള സന്തോഷം തന്നെയാണത്. സംഗീതം വിജയിച്ചല്ലോ എന്നസംതൃപ്തി ആ മുഖത്തുണ്ട്. നമ്മുടെ മത്സരങ്ങള്‍ ആഘോഷിക്കുന്ന എലിമിനേഷന്‍ റൗണ്ടുകളിലെ തോല്‍വിയുടെ ഋണാത്മകത ഇവിടെയില്ല. തോല്‍വി അംഗീകരിച്ചു കൊടുക്കുന്നത് എളിമയും ജയവും ആകുന്നു. പക മാറി പാകം വന്ന മനസിനുടമയാകുമ്പോള്‍ കളളുകുടിയനായ പോത്തച്ചനെയല്ല നാം കാണുന്നത്. തലയില്‍ വെളിച്ചമുളള ഒരു കലാകാരനെയാണ്.
മുകളില്‍ ഒരാളുണ്ട്
എല്ലാം കാണാനും കേള്‍ക്കാനും മുകളില്‍ ഒരാളുണ്ടെന്ന ധാരണയെ സിനിമ കാണാതെ പോകുന്നില്ല. പക്ഷേ ആ ആള് തെങ്ങു ചെത്തുകാരനാണെന്നു മാത്രം. അശരീരിയായി , ചിലപ്പോള്‍ ശിക്ഷകനായി, കര്‍മസാക്ഷിയായി ഒരു വേഷം അങ്ങനെ . പട്ടിയുടെ ചരമ ഫോട്ടോ ഭിത്തിയില്‍ തൂങ്ങുന്ന ഫലിതം , അള്‍ത്താരയില്‍ ഉറക്കം തൂങ്ങുന്നവരെ ഇറക്കി വിടുകയും താക്കീതു ചെയ്യുകയും ചെയ്യുന്ന രംഗം. ആഹ്ലാദത്തിന്റെയും വേദനയുടെയും വികാരങ്ങള്‍ക്കൊപ്പം ചേര്‍ത്തു വെക്കുന്ന കളളും മീനും. പളളിത്തര്‍ക്കങ്ങള്‍, വെളളക്കുപ്പായമിട്ടവരുടെ പ്രതിഷേധജാഥകളും തമ്മില്‍ത്തല്ലും. ..ഇങ്ങനെ ഇടവകജീവിതത്തിന്റെ എല്ലാ കാഴ്ചകളും സസൂക്ഷ്മം പകര്‍ത്തുന്നതിനാലാണ് ഇതു വൈവിധ്യമുളളതാകുന്നത്. വിശ്വാസപരിസരത്തെ പരിഹാസാത്മകമാക്കി മാറ്റുന്നത് വിമര്‍ശനപാഠം തീര്‍ക്കുന്നതിനാണ്.
ക്യാമറയുടെ കണ്ണ്.
കുട്ടനാടിനു സ്വതവേയുളള സൗന്ദര്യം പകര്‍ത്തുക എന്നത് ഒറു വെല്ലുവിളിയല്ല. മറഞ്ഞിരിക്കുന്ന സൗന്ദര്യം കണ്ടെത്തുക വെല്ലവിളി തന്നെ. രാത്രിയും പകലും വെളിച്ചത്തിന്റെ നേര്‍മകളിലും ആകാശവും വെളളവും പാടവും നിറം ചേര്‍ത്ത പ്രകൃതിയെ പതിവുവിട്ട രീതിയില്‍ കാണിക്കാന്‍ ശ്രമിച്ചുവന്നതിന് ഛായാഗ്രാഹകന്‍ വിജയിച്ചു. മുകളില്‍ നിന്നുളള നിരവധി ഷോട്ടുകളുണ്ട്. ഓരോന്നും മനോഹരം. ആള്‍ക്കൂട്ടമാകട്ടെ, ശവക്കുഴിയാകട്ടെ എല്ലാം വേറിട്ട കാഴ്ചയാക്കി. കോമഡി സ്വഭാവത്തിനു പൊരുത്തപ്പെടുന്ന രീതിയുളള അതിശയോക്തിപരമായ ദൃശ്യസന്നിവേശവും ലോംഗ് ഷോട്ടുകളുടെ സാധ്യതകളും ( കപ്യാരുടെ സ്കൂട്ടര്‍ യാത്ര കരയിലെ ജറ്റ് വിമാനം പോലെ) പരമാവധി പ്രയോജനപ്പെടുത്തി. ഫാന്‍റസി ടച്ച് സിനിമയുടെ ആന്തരികഭംഗി കൂട്ടി. അത്ഭുതങ്ങളാണല്ലോ ദൈവങ്ങള്‍ക്കിഷ്ടം. സിനിമയുടെ പ്രവര്‍ത്തകരാരും നിരാശപ്പെടുത്തിയില്ല. സോളമന്റെ പെങ്ങള്‍ ത്രേസ്യ കുത്തിത്തിരിപ്പു കലയാക്കിയ പാല്‍ക്കാരന്‍, കളളുഷാപ്പമ്മച്ചി എന്നു തുടങ്ങി ചെറുതും വലുതുമായി വേഷമിട്ടവരെല്ലാം കൂടി കുമരങ്കരിഗ്രാമത്തെ ധന്യമാക്കി. സംവിധായകന്‍ ലിജോ ജോസഫിനഭിമാനിക്കാം.
(ഈ സിനിമ നിങ്ങള്‍ കണ്ടതുപോലെ എനിക്കു കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ അതു സാരമാക്കേണ്ട )












Friday, March 29, 2013

സെല്ലുലോയിഡിലെ അഗ്നി


(സ്ത്രീശബ്ദം 2013 മാര്‍ച്ച് ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്)
ഒരു സിനിമ പലരീതിയില്‍ കാണാന്‍ കഴിയുന്നു എങ്കില്‍ അതിനെ സിനിമ എന്നു വിളിക്കാം. ഒരേ കാഴ്ചയെ നല്‍കുന്നുളളവെങ്കില്‍ അത്തരം സിനിമാ വെറും പടമാണ്, കേവലം കഥപറച്ചിലും ആട്ടുപാട്ടുനടനവുമാണ്. സെല്ലുലോയിഡ് എന്ന സിനിമ സിനിമയാണെന്നു നിസംശയം പറയാം.
നഷ്ടപ്പെട്ട കുട്ടിയെക്കുറിച്ചുളള സിനിമയാണ് സെല്ലുലോയിഡ് നഷ്ടപ്പെട്ട കുട്ടി വിഗതകുമാരനിലെ കുട്ടിയാകാം. മലയാളചലച്ചിത്രത്തിനു നഷ്ടപ്പെട്ട ആദ്യകുട്ടിയായ വിഗതകുമാരനെന്ന സിനമയാകാം രണ്ടായാലും അവ സെല്ലുലോയിഡില്‍ വീണ്ടെടുത്തു. സിനിമയ്ക്കുളളില്‍ സിനിമ സന്നിവേശിപ്പിച്ച് ഒരേ സമയം തിരശീലയില്‍ രണ്ടു സിനിമ പ്രദര്‍ശിപ്പിക്കുന്നു എന്നതാണ് കമലിന്റെ കലാപരമായ ഇടപെടല്‍.
നഷ്ടപ്പെട്ട കുട്ടി ആരെന്ന ചോദ്യത്തിനു വീണ്ടും ഉത്തരമുണ്ട്. ആദ്യനായികയായ റോസി .മലയാളത്തിന്റെ അഭിനയപുത്രിയെ നമ്മള്‍ക്കു നഷ്ടമായതെങ്ങനെയെന്നും ഈ സിനിമ പറയുന്നു.രണ്ടാം സിനിമയായ മാര്‍ത്താണ്ഡവര്‍മയുടെ നഷ്ടക്കണക്കും ചരിത്രത്തില്‍ നിന്നെത്തി നമ്മോടു വര്‍ത്തമാനം പറയുന്നു. ഒരു നിശബ്ദസിനിമെയ നിശബ്ദമാക്കിയതിന്റെ കഥ പറയുമ്പോള്‍ നിശബ്ദരാക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ സാമൂഹിക ജീവിതവും കടന്നു വരുന്നു. ചരിത്രത്തോടു മൂഖം തിരിഞ്ഞു നില്‍ക്കുന്ന ആധുനിക മലയാളിയുടെ സാംസ്കാരിക കാപട്യവും സെല്ലുലോയിഡ് പകര്‍ത്തുന്നുണ്ട്. സദാചാരത്തെ സംബന്ധിച്ച മാമൂല്‍ സങ്കല്പത്തെ വര്‍ത്തമാനസമാനതകളുമായി പരോക്ഷമായി കണ്ണിചേര്‍ക്കാനും സെല്ലുലോയിഡിനു സാധിച്ചിട്ടുണ്ട്. വിവിധമാനങ്ങളുളള ഈ സിനിമയെ അതിന്റെ ലാളിത്യം കൊണ്ട് സാമാന്യജനവിഭാഗത്തിനും സംവദിക്കാന്‍ കഴിയുന്ന രീതിയിലാക്കിയതു വഴി മറ്റൊരു ദൗത്യവും നിറവേറ്റുന്നുണ്ട്. സംസ്കൃതകാവ്യപാരമ്പര്യത്തില്‍ നിന്നും കവിതയെ മോചിപ്പിച്ചതു പോലെ ബുദ്ധിജീവിജാഡകളില്‍ നിന്നും സിനിമയെ നിലത്തിറക്കുന്ന സമീപനം, പക്ഷെ ചിന്തയുടെയും കാഴ്ചയുടെയും തലത്തില്‍ ഒത്തു തീര്‍പ്പു നടത്തുന്നില്ല.
റോസിയും നായികമാരും
റോസിയുടെ ജീവിതം ഈ സിനിമ ചര്‍ച്ചയ്ക്കു വെക്കുന്നു. അതിന്റെ മേല്‍ മിണ്ടാതെ പോവുന്നതെങ്ങനെ?
സിനിമയില്‍ അഭിനയിക്കുക എന്നത് സദാചാരത്തിനു നിരക്കാത്ത ഒന്നായി സമൂഹം വിലയിരുത്തിയിരുന്നു. ഇങ്ങനെ പറയുമ്പോള്‍ അതെല്ലാം പണ്ട് ഇപ്പോഴങ്ങനെയല്ലല്ലോ എന്നു ചോദിച്ചേക്കാം. വിവാഹിതരാകുന്ന നടികള്‍ക്കന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ഭര്‍തൃനടന്‍മാര്‍ അഭിനയജീവിതം തുടരുകയും ഭാര്യമാര്‍ പൂര്‍വനടികളായി വീടിനുളളിലകപ്പെടുകയും ചെയ്യുമ്പോള്‍ ഒരു വൈരുദ്ധ്യവും തോന്നുന്നില്ലേ? ചലച്ചിത്രമണ്ഡലത്തില്‍ നിന്നും കല്യാണമണ്ഡപത്തിലെത്തിയാല്‍ നിര്‍ബന്ധിതാഭിനയ പെന്‍ഷന്‍ പുടവ കൊടുക്കുന്നതിന്റെ പിന്നിലെ മനോഘടന സദാചാരസങ്കലപവുമായി ചേര്‍ന്നു നില്‍ക്കുന്നില്ലെന്നു ആര്‍ക്കു പറയാനാകും. കരുത്തുറ്റ തന്റേടി കഥാപാത്രങ്ങളെ അവതരിപ്പിച്ച മഞ്ജുവാര്യരും സംയുക്താവര്‍മയും പാര്‍വതിയുമൊക്കെ അഭിനയവിരക്തി വന്നതു കൊണ്ടുമാത്രം മാറിനില്‍ക്കുകയാണോ? ദിലീപിനും ജയറാമിനും ബിജുവിനും ആ വിരക്തിയോ സ്വയം രൂപപ്പെടുത്തുന്ന വിലക്കോ സംഭവിക്കുന്നുമില്ല.
റോസിക്ക് മലയാള ദേശത്തു നിന്നും ഓടിരക്ഷപെടേണ്ടിവന്നു. വെളളിനക്ഷത്രം, നീലക്കുയില്‍, നല്ല തങ്ക, മുടിയനായ പുത്രന്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച ആദ്യകാല നടി മിസ് കുമാരി എന്ന ത്രേസ്യമാ ജോസഫിനും പ്രശ്നങ്ങളെ നേരിടേണ്ടിവന്നതായി പറയപ്പെടുന്നു. അവരുടെ വ്യക്തിജീവിതം വേദനകള്‍ നിറഞ്ഞതായിരുന്നു. മരണം ദുരൂഹവും. മാര്‍ത്താണ്ഡവര്‍മയിലഭിനയിച്ച മറ്റൊരു ആദ്യകാലനടി ദേവകീഭായി കുടുബത്തില്‍ നിന്നും അന്യയാക്കപ്പെടുന്നത് നായകനായ സുന്ദര്‍രാജിനെ പ്രേമിച്ചുവിവാഹം കഴിച്ചതിന്റെ പേരിലാണ്. നാടു നീളെ അലഞ്ഞു നടക്കേണ്ട അവസ്ഥ ആ നടിക്കുണ്ടായി. അഭിനയജീവിതത്തെ അനുഗൃഹിത ജീവിതമായിക്കാണാത്തവരുടെ വംശാവലിയില്‍പ്പെട്ടവരിന്നുമുണ്ടെന്ന കാര്യം വിസ്മരിക്കരുത്. സ്ത്രീപദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ അപ്രത്യക്ഷമാകുന്ന സര്ഗാത്മകതയെയും കൊണ്ടുവരേണ്ടതുണ്ട്. റോസി നാട്ടില്‍ നിന്നും ഒളിച്ചോടി സ്വസ്ഥമായ കുടുംബജീവിതം നയിച്ചു. പൊതു ഇടങ്ങളില്‍ നിന്നുമുളള ഓടിക്കല്‍ പ്രക്രിയയാണ് പുതുരൂപങ്ങളില്‍ ഇപ്പോഴുമുളളത്. അതിന് ഓമനപ്പേരുകളേറെയുണ്ടാകാമെങ്കിലും.

അധസ്ഥിതാവസ്ഥ അരക്ഷിതമാണെന്നും
മതം മാറിയാല്‍ അധസ്ഥിതി മാറുമോ? റോസി പരിവര്‍ത്തിതകൃസ്ത്യാനിയാണ്. അവള്‍ കാക്കരശിക്കു സ്റ്റേജില്‍ കയറുമ്പോള്‍ വല്ലാത്ത പ്രശ്നം . തുടങ്ങും മുന്പ് ഏതു ദൈവത്തെ വിളിക്കണം? ഭഗവാനെയോ കര്‍ത്താവിനെയോ? ഈ ഇരട്ട അസ്തിത്വം പേറുന്ന ജനതയെ സെല്ലുലോയിഡ് അവതരിപ്പിക്കുന്നു. അടിമയല്ലെന്നു പുതുവിശ്വാസം എന്നാല്‍ അധസ്ഥിതാനുഭവം നല്‍കുന്ന അപമാനമാണ് എപ്പോഴും പ്രതിഫലം. കാക്കരശിയില്‍ പാര്‍വതിയുടെ വേഷമിട്ടാലും കുറത്തി തന്നെ. ജന്മിമാരുടെ സമീപനത്തില്‍ മാറ്റമില്ല. അവര്‍ അടിയാന്‍മാര്‍ തന്നെ. അടിമതുല്യര്‍ മതം മാറിയതു കൊണ്ടെന്തു ഫലം. ദാനിയേലാണല്ലോ ഇതിനെ മനുഷ്യപ്പറ്റുളള കഥാപാത്രം. അയാളുടെ ചിന്ത നോക്കാം. ബോംബെയില്‍ നിന്നും നായികയെ ഇറക്കുമതി ചെയ്യാന്‍ അഞ്ഞൂറു രൂപാ വെച്ചു പ്രതിഫലവും ഒന്നാം ക്ലാസ് തീവണ്ടിയാത്രയും പിന്നെ വാടകക്കാറും ഒക്കെ കൊടുക്കാന്‍ തയ്യാറാകുന്ന അയാള്‍ മുറ്റത്തെ മുല്ലയ്ക്ക് കൊടുക്കുന്നത് കേവലം അഞ്ചുരൂപാ. കൂലിപ്പണിക്കോ പുല്ലരയിലിനോ കിട്ടുന്നതിനേക്കാള്‍ കൂടുതലല്ലേ എന്നു ചോദിച്ചേക്കാം. പക്ഷേ അയാള്‍ക്ക് കരാര്‍ വെച്ച ബോംബെക്കാരിയുടെ പ്രതിഫലവുമായി ഒത്തു വെച്ചാലോചിക്കാന്‍ മനസനുവദിച്ചില്ലല്ലോ? റോസമ്മയെ റോസിയാക്കുമ്പോഴും ഒരിക്കല്‍ പേരു തെറ്റിപ്പോകുന്നുണ്ട് .റോസമ്മയാണ് നാവില്‍ വരുന്നത്. അതായത് ഉളളില്‍ ഇപ്പോഴും അവള്‍ താഴ്ന ജാതിപ്പെണ്ണു തന്നെ. നടിയല്ല. കൂലിയഭിനയക്കാരി. ജാതിയോടുളള ഇതേ സമീപനമാണ് ഇപ്പോഴും സാഹിത്യനായകരും രാഷട്രീയക്കാരും പുലര്‍ത്തുന്നതെന്നും സൂചിപ്പിക്കാന്‍ മലയാറ്റൂരും കരുണാകരനും നിമിത്തമായി എന്നു മാത്രം. ഒരു കാലത്തു നിലനിന്നിരുന്ന ജാതിയെ അല്ല എക്കാലത്തും സമൂഹത്തെ ജീര്‍ണവായു പോലെ ദുഷിപ്പിക്കുന്ന ജാതീയതയെ അതിന്റെ ആള്‍ രൂപങ്ങളെ പരമാര്‍ശിക്കുമ്പോള്‍ സാംസ്കാരികമായ കീഴ്ശ്വാസം എന്ന വാക്കുപയോഗിച്ച് സ്വയം നാറുകയും നാടിനെ നാറ്റിക്കുകയും ചെയ്യുന്നവര്‍ എന്നു കവിയെക്കൊണ്ടു കമല്‍ പറയിക്കുന്നു. നവോത്ഥാനചിന്തയുടെ കിരണമുളളതുകൊണ്ടാണ് സിനിമ മനുഷ്യജാതിയെക്കുറിച്ച്- (വയലാറിന്റെ മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു എന്ന പാട്ട് )സിനിമയില്‍ വീണ്ടും ചൊല്ലിക്കുന്നത്. അരങ്ങിലെ വേഷം വെറും ചായമിടലാണെന്നും കറുപ്പിന്റെ മേല്‍ പൂശുന്ന വെളളയല്ല നിലനില്‍ക്കുന്നതെന്നും ചിത്രം സൂചിപ്പിക്കുന്നു. ഒടുവില്‍ അത്തരം വേഷംകെട്ടലുകള്‍ പഴന്തുണിയായി മാറും. അതാകട്ടെ വലിയവേദന നല്‍കുകയും ചെയ്യും.റോസി ധരിച്ച നായര്‍സ്ത്രീയുടെ വസ്ത്രങ്ങള്‍ അവള്‍ക്കു തന്നെ കൊടുക്കുകയാണ്. ജാനറ്റ് അതു കൊടുക്കുമ്പോള്‍ വിലകൂടിയ ആഭരണങ്ങള്‍ തിരികെ വാങ്ങി വെക്കാന്‍ മറക്കുന്നുമില്ല. ഉടുത്തുമുഷിഞ്ഞ വസ്ത്രം ഒരു ചിഹ്നമാണ്. അതു ആഭരണമാകില്ല. ജാനറ്റിന്റെ ഔദാര്യമല്ല മനസിന്റെ തനിനിറമാണ് ഇവിടെ കാണുന്നത്. റോസിയാണ് സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. പെണ്‍പക്ഷത്തു നിന്നും കീഴാള പക്ഷത്തു നിന്നും അധസ്ഥിതിയെ നോക്കിക്കാണണം. ഈ വിഭാഗങ്ങളില്‍ ആത്മബോധമുണരേണ്ടതിന്റെ ആവശ്യകതയിലേക്കു് റോസി ശ്രദ്ധക്ഷണിക്കുന്നു. ഒരു സമൂഹം ഒരു പെണ്ണിനെ വഴിയാധാരമാക്കുന്നുവെങ്കില്‍ ആ സമൂഹം പ്രായച്ഛിത്തം ചെയ്യേണ്ടതുണ്ട്. ജാനറ്റ് എന്ന സ്ത്രീകഥാപാത്രവും റോള്‍മോഡലാണ്. കൃസ്തീയഭവനത്തിലെ ഭാര്യ. ഭര്‍ത്താവിനു വേണ്ടിയാണ് ഭാര്യ എന്നതിനെ അരക്കിട്ടുറപ്പിക്കുന്ന കഥാപാത്രമാണ് ജാനറ്റ്. വഴങ്ങുക സഹിക്കുക , പെറ്റുകൂട്ടുക ഇതത്രേ ജാനറ്റ്. നടിയെക്കിട്ടാന്‍ പ്രയാസപ്പെടുമ്പോള്‍ സ്വയം സന്നദ്ധയാകാന്‍ മടിക്കുന്നവളാണ് ജാനറ്റ്. ഭര്‍ത്താവിനും മകനും നടിക്കാമെങ്കില്‍ എന്തു കൊണ്ടു ഭാര്യയ്ക്ക നടിച്ചു കൂടാ എന്ന ചിന്ത ജാനറ്റിലുണ്ടാകാത്തത് നടികളെക്കുറിച്ചുളളിലുളള സങ്കല്പം മൂലമാകണം. മനോഭാവങ്ങളെ സ്വാധീനിക്കുന്ന സമൂഹികവും മതപരവുമായ പ്രശ്നങ്ങള്‍ക്കു പരിഹാരം ഒതുങ്ങലല്ല. വിത്തുകാളയ്ക്കു സമാനമായ പുരുഷശരീരങ്ങളെ തേടുന്ന പെണ്‍മലയാളത്തെ പരിചിയപ്പെടുത്തുന്ന ഒഴിമുറിയുടെ കാപട്യം സെല്ലുലോയിഡിനില്ല.

സിനിമയിലെ ഗാനം.
അമ്പിളിച്ചന്തവും മാമഴച്ചന്തവും മാരിവില്‍ച്ചന്തവും തനിക്കുണ്ടോ എന്നു റോസി അവിശ്വസനീയതയോടെ പൊട്ടക്കണ്ണാടിയിലൂടെ നോക്കുകയാണ്.
ഏനുണ്ടോടീ അമ്പിളിച്ചന്തം
ഏനുണ്ടോടീ താമരച്ചന്തം
ഏനുണ്ടോടീ മാരിവില്‍ ചന്തം
ഏനുണ്ടോടീ മാമഴച്ചന്തം
കമ്മലിട്ടോ? പൊട്ടു തൊട്ടോ?ഏനിതൊന്നും അറിഞ്ഞതേയില്ലേ
പുന്നാരപ്പൂങ്കുയിലേ......

കാവളം കിളി കാതില് ചൊല്ലണ്‌
കണ്ണിലിത്തിരി കണ്മഷി വേണ്ടേന്ന്‌
കുമ്പിളില്‍ പൂമണവുമായെത്തണ
കാറ്റു മൂളണു കരിവള വേണ്ടേന്ന്‌
എന്തിനാവോ ഏതിനാവോ
ഏനിതൊന്നും അറിഞ്ഞതേയില്ലേ
പഞ്ചാരപ്പൂങ്കുയിലേ.........
(
ഏനുണ്ടോടീ)
അവളുടെ ആഹ്ലാദത്തെ വളരെ മകവോടെ പങ്കിടാന്‍ ഈ ഗാനവും ഈണവും ക്യാമറക്കണ്ണുമെല്ലാം സഹായകമായി. ഇത്തരമൊരു സുവര്‍ണമുഹൂര്‍ത്തമൊരുക്കിയാലേ ദുരന്തത്തിന്റെ താളിലേക്കു അവളെ പിന്നീട് ഒട്ടിച്ചു വെക്കാനാകൂ. പഴയ ആലാപനസൗന്ദ്യര്യത്തില്‍ മധുരമായി ചിട്ടപ്പെടുത്തിയ രണ്ടു ഗാനങ്ങളും വല്ലാത്ത സ്വാധീനമാണ് ചെലുത്തുന്നത്.
കാഴ്ചയും ശബ്ദവും
യൗവ്വനകാലത്ത് സൂര്യവെളിച്ചത്തില്‍ പടം പിടിച്ചു പൊളിഞ്ഞുപോയവന് വാര്‍ദ്ധക്യത്തില്‍ അന്ധത ബാധിക്കുന്നു. എന്തു കാണാന്‍ എന്തിനു കാണാന്‍ എന്നു ശരീരം തീരുമാനിക്കുന്നതാകും. (ചരിത്രപരമെന്ന വിശേഷണം ഇങ്ങനെയുളള കഥാവികാസവ്യാഖ്യാനത്തെ തടയിടുന്നതാകരുത്. )
ആരെയും കാണാനിഷ്ടപ്പെടാതെ കഴിയുന്നതാണല്ലോ അന്ധത.ദാനിയേലിന് ലോകം കാണാന്‍കൊളളരുതാത്തതാണ് . അയാള്‍ ഒരു മുറിയില്‍ ഇരുളുവിരിച്ച കട്ടിലില്‍ കിടക്കുന്നു. ഈ രംഗം വളരെ സ്പര്‍ശിയായി ഔചിത്യത്തോടെ ചിത്രീകരിച്ചിട്ടുണ്ട്. കണ്ണു പ്രവര്‍ത്തിക്കാത്തയാള്‍ക്കു ശബ്ധമാണ് കാഴ്ച. നാട്ടിലിപ്പോള്‍ ചെമ്മീനും നീലക്കുയിലുമൊക്കെ നന്നായി ഒടുന്നല്ലോ എന്നു ജാനറ്റ് സൂചിപ്പിക്കുകയും ചെയ്യുന്നു. അകത്തു ഒരു മനുഷ്യന്‍ കിടക്കുമ്പോള്‍ പുറത്തുനിന്നും പൂട്ടിയ വീടിന്റെ അവസ്ഥ ഭീകരമാണ്.. ആ താഴ് പുറംവെളിച്ചതിനു അരുതിട്ടു പൂട്ടിയതാണ്.എങ്കിലും അഴികള്‍ക്കുളളിലൂടെ ഒരു പ്രകാശരശ്മിപോലെ പത്രപ്രവര്‍ത്തകന്‍ (ലയാള സിനിമാ ചരിത്രകാരനായ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ )കടന്നു ചെല്ലുന്നു. വീണ്ടും ലോകം ഇഷ്ടപ്പെടാനും മനസുതുറക്കാനും നല്ല വാക്കുകള്‍ വഴിയൊരുക്കുന്നു. നന്മയുടെ നേരിയ സാന്നിദ്ധ്യം വലിയ ആശ്വാസം പകരും.
സിനിമ ആദ്യമായി പ്രദര്‍ശിപ്പിക്കുന്ന സമയം. റോസിക്കു അധസ്ഥിതയായതിനാല്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. ദാനിയേലിനു പ്രമാണിവിധേയത്വം .അയാളും റോസിയെ മാറ്റി നിറുത്തി. സിനിമ തുടങ്ങുകയും നിശബ്ദസിനിമയുടെ രംഗവിശദീകരണം പുറത്തേക്കു വന്നു റോസിയെ വിളിക്കുകയും ചെയ്യുന്നു. അവളുടെ മനസ് പിടയുകയാണ്. കാഴ്ച ഇവിടെയും ശബ്ദമായി മാറുന്നു.
പ്രേമവും സദാചാരവും
ഉമ്മറത്ത് നിലവിളക്ക് കത്തിച്ചു വെക്കുന്ന രംഗത്തോടെയാണ് വിഗതകുമാരനില്‍ റോസി ആരംഭിക്കുന്നത്. നിലവിളക്കുമായി നായര്‍ വേഷമണിഞ്ഞെത്തുന്ന കീഴാളപ്പെണ്ണ്. കേരളത്തിന്റെ ഉമ്മറത്ത് കൊളുത്തിയ ആ ദീപം പ്രസക്തമാണ്. അപ്പോഴാണല്ലോ ജയചന്ദ്രന്‍ എത്തുന്നത്. പ്രണയദീപമാണോ അത്. അതെ എന്നുത്തരം. ആദ്യാഭിനയത്തിന്റെ തിരുവെളിച്ചമാണോ അത്? അതെ എന്നു തന്നെ ഉത്തരം. ആദ്യസിനിമയുടെ വെളിച്ചം. വിളക്കുമായി വരുന്ന റോസിയുടെ ദൃശ്യമുളള ഫിലിം റോള്‍ വീണ്ടും വീണ്ടും കാണിക്കുന്നുണ്ട്.സെല്ലുലോയിഡിലെ വിളക്ക് നല്ല ബിംബമാണ്. തന്റെ സിനിമയ്ക്കു പുരാണ കഥകള്‍ വേണ്ട സോഷ്യല്‍ഡ്രാമ മതി പ്രമേയം എന്നു ദാനിയേല്‍ തീരുമാനിക്കുന്നു. അതിലാണ് പ്രേമം കടന്നു വരുന്നത്. സരോജിനിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട റോസിയുടെ മുടിയിലെ പൂവ് നായകന്‍ എടുത്തു മണപ്പിക്കുന്ന രംഗം കണ്ടതോടെ സദാചാരവാദികളായ കാണികള്‍ക്കിടയില്‍ നിന്ന് കൂക്കുവിളിയും ആര്‍ത്തട്ടഹാസങ്ങളും കല്ലേറുമുണ്ടായി എന്ന് സനിമയുടെ ചരിത്രകാരന്‍ എഴുതുന്നു. കമല്‍ അല്പം കൂടി മുറുക്കി. പ്രേമത്തിന്റെ പൂമണം സഹിച്ചുകൂടാത്ത ഇന്നത്തെ സദാചാരപ്പോലീസുകാരുടെ വല്യതന്തമാരായിരുന്നു അക്കാലത്തുണ്ടായിരുന്നത്. പുരാണത്തിലെ പെണ്‍വേട്ടയും പ്രേമവും ഒക്കെയാണെങ്കില്‍ ആസ്വാദ്യകരമായി കരുതുന്ന കാലത്ത് രംഗാവിഷ്കാരങ്ങള്‍ പുരാണകഥകളെ ചുറ്റിപ്പറ്റി നിന്നു. കാക്കരശിപോലുളളവ ആക്ഷേപഹാസ്യത്തില്‍ സമകാലിക സംഭവങ്ങളെ, സാമാന്യജനജീവിതത്തെ ശിവപാര്‍വതിമാരിലൂടെ അവതരിപ്പിച്ചു.റോസി കാക്കരശിയിലെ ആദ്യത്തെ സ്ത്രീനടിയാണ്. അവളുടെ അമ്മ പുഴുത്ത വാക്കുകള്‍ കൊണ്ടാണ് അവളെ അഭിഷേകം ചെയ്യുന്നത്. അകത്തും പുറത്തും നിന്നുളള അധിക്ഷേപങ്ങളെ നേരിടാന്‍ മനക്കരുത്ത് വളരെ വേണം.1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിച്ചതെന്നോര്‍ക്കണം .വിഗതകുമാരന്‍ ആയിരത്തിത്തൊളളായിരത്തി ഇരുപതുകളിലും. സമൂഹത്തിന്റെ ചിന്തയില്‍ അടിഞ്ഞു കൂടിക്കിടക്കുന്ന ദുഷിപ്പുകളെ അലക്കിയെടുക്കാനേറെ നാള്‍ വേണ്ടി വരും. നായികയുടെ തലയിലെ ഒരു പൂവ് അല്ല കാതലായ പ്രശ്നം മനസിനുളളിലെ പൊന്തക്കാടുകളാണ്. അതില്‍ എല്ലാ വിഷജീവികളും പാര്‍ക്കുന്നുണ്ടാകും.
സിനിമയിലെ അഗ്നി
വിഗതകുമാരന്‍ അവസാനകാഴ്ചയിലേക്കു വീണ്ടെടുത്താണ് ദാനിയേല്‍ മരിക്കുന്നത്. ഭിത്തിയിലെ നിഴലാട്ടത്തെ മനോഹരമായി മനപ്പകര്‍പ്പാക്കാന്‍ കമലിനു കഴിഞ്ഞു. മക്കളാരും അടുത്തില്ല .ഉളളില്‍ കളിക്കുന്ന ഉണ്ണി തന്റെ സിനിമ തന്നെയാണ്. അപ്പോള്‍ വേറെ ഉണ്ണികളുടെ ആവശ്യമില്ല. വിഗതകുമാരന്റെ പ്രദര്‍ശനം തിരശീലയില്‍ മായാക്കാഴ്ചയായി അനുഭവിച്ചുളള ആ മരണം പൊളളും.

അഗ്നി രണ്ടു തവണ പ്രധാനവേഷമിടുന്നുണ്ട്. വിഗതകുമാരന്‍ എന്നസിനിമയുടെ ഫിലിം തീകത്തി എന്നന്നേക്കുമായി നശിപ്പിക്കുന്ന ജ്വാല തിരശീലനിറഞ്ഞു നില്‍ക്കുന്നുണ്ട്. ഒരുകുട്ടിയുടെ കൈപ്പിഴ മൂലമുളള നഷ്ടഫലത്തെ നിര്‍വികാരമായി കാണുന്ന അവസ്ഥയും അഗ്നിപൊലെയാണ്. രണ്ടാമത് അഗ്നി വരുന്നത് റോസിയുടെ വീടിനെ വിഴുങ്ങുന്നതിനാണ്.. ഇവിടെ സമൂഹത്തിന്റെ കൈത്തെറ്റ് ഒരു നടിയുടെ സര്‍ഗപ്രതിഭയെ എന്നന്നേക്കുമായി ചാരമാക്കുന്നു. ഫിലിം കത്തുമ്പോളാദ്യം കത്തുന്നത് നിലവിളക്കേന്തിയ റോസിയാണ്. അഗ്നിനാളങ്ങള്‍ക്കിടയിലൂടെ പ്രാണനും കൊണ്ടോടുന്ന റോസി കേരളത്തിന്റെ ഹൃദയത്തില്‍ ദീപം തെളിയുന്നത് പ്രതീക്ഷിക്കുന്നുണ്ടാകണം. സിനിമയുടെ അന്ത്യത്തില്‍ കേരളത്തിലെ പ്രമുഖചലച്ചിത്രപ്രതിഭകളുടെ സാന്നിദ്ധ്യമുളള വേദിയില്‍ വെച്ച് മാപ്പ് പറയുന്ന ദാനിയേലിന്റെ മകന്‍. ആ വേദി റോസിയെപ്പോലെ ഒരാളുടെ ആസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധിക്കപ്പെട്ടു എന്നു കൂടി നിരീക്ഷിക്കാം.