Sunday, February 10, 2013

മതിലുകളും ജീവിതവും


അധികാരം, വിശ്വസ്തത, സൗഹൃദം, ജനതയുടെ സ്വാതന്ത്ര്യം, രാഷ്ട്രീയം, വ്യക്തിയും വ്യക്തിബന്ധവും അതിനുളളിലെ സ്വാതന്ത്ര്യവും, സ്വകാര്യതയും ഭരണകൂടവും, വിധേയത്വ രൂപീകരണം തുടങ്ങി പലമാനങ്ങളില്‍ കാണാന് കഴിയുന്നതാണ് Lives of others എന്ന സിനിമ. ശ്രദ്ധേയമായ ഒതുക്കം ഈ സിനിമയുടെ പ്രത്യേകതയാണ്.
http://www.youtube.com/watch?v=n3_iLOp6IhM
(പശ്ചാത്തലം.1984.
ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക് എന്ന ഒരു രാജ്യം ചരിത്രത്തിലുണ്ട്.
യുദ്ധനേട്ടം വീതിച്ചെടുത്തപ്പോള്‍ കമ്മൂണിസ്റ്റ് റഷ്യയ്ക്കു കിട്ടിയ പങ്ക്. പരാജിതരുടെ സമ്പത്ത് പങ്കിട്ടെടുക്കുന്നതില്‍ മുതലാളിത്വവും കമ്മ്യൂണിസവും ഒരേ പോലെ മനസ്സു ഐക്യപ്പെട്ടു.
അങ്ങനെ ജനതയുടെ ആഗ്രഹത്തിന്റെ അടിത്തറയില്ലാതെ ഒരു രാജ്യം കമ്മ്യൂണിസ്റ്റ് ചുവപ്പണിഞ്ഞു. ജനങ്ങളുടെ അതൃപ്തി അവരുടെ ജീവിതാനുഭവങ്ങളില്‍ നിന്നും പൊട്ടി മുളയ്ക്കുന്നതാണ്. സൗഭാഗ്യം അപ്പുറത്താണെന്ന തോന്നലുണ്ടായാല്‍ ഇപ്പുറം സ്വയം നവീകരിക്കുന്നതിനു പകരം മതിലുകൊണ്ടു മറതീര്‍ത്താലതു തടവാകുകയേ ഉളളൂ എന്നു ചരിത്രം ചൂണ്ടിക്കാട്ടും. സ്വാതന്ത്ര്യം അതു വലുതാണ്. കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ പലപ്പോഴും ജനതയുടെ സ്വാതന്ത്ര്യത്തെ പാര്‍ട്ടിയുടെ സ്വാതന്ത്ര്യത്തിനു കീഴില്‍ പ്രതിഷ്ഠിക്കാന്‍ ശ്രമിച്ചു. ചവിട്ടിപ്പിടിച്ചു നില്‍ക്കുന്നവ ഉയിര്‍ത്തെഴുന്നേറ്റാല്‍ അടിപതറുമെന്ന അനുഭവത്തിലൂടെ മനസ്സിലാക്കാം. പക്ഷെ പിന്നെ ഒന്നും ചെയ്യാന്‍ പറ്റാത്തവിധം ദാരുണമായിരിക്കും സ്ഥിതി.)
സിനിമയെക്കുറിച്ച് പറയും മുമ്പ് ഇത്രയും ആമുഖം ആവശ്യം.
മറ്റുളളവരുടെ ജീവിതം ( Lives of others ) പഴയ ജര്‍മന്‍ ജനാധിപത്യ റിപ്പബ്ലിക്കിലാണ് ആരംഭിക്കുന്നത്.
1.
ജോര്‍ജ് ഡ്രെയ്മാന്‍ പ്രശസ്തനും അനുഗ്രഹീതനുമായ എഴുത്തുകാരനാണ്. അയാള്‍ക്കൊപ്പം പെണ്‍സുഹൃത്ത് ക്രിസ്റ്റ മരിയ താമസിക്കുന്നു. അവള്‍ സുന്ദരി.നടി. അയാളുടെ നാടകത്തിലെ പ്രധാന അഭിനേത്രി. മറയില്ലാത്ത സൗഹൃദത്തിന്റെ അത്യുന്നതിയിലാണിരുവരും. ഒറ്റ ജീവിതമാണവരുടേതെന്നു പറയാം.
( നടിക്കുക, ജീവിക്കുക എന്നിവയെ മുഖാമുഖം നിര്‍ത്തുന്ന സിനിമയാണിത്)
2.
ഭരണകൂടം ജോര്‍ജിനെ സംശയിക്കുന്നു. ഭരണകൂടതാല്പര്യങ്ങള്‍ക്കെതിരാണ് ജോര്‍ജെന്നു കരുതുന്നു. നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ വെയ്സ്ലര്‍ എന്ന രഹസ്യപ്പോലീസുകാരനെ നിയോഗിക്കുന്നു. അയാളാകട്ടെ ജോര്‍ജിന്റെ വീട്ടിലെ ഉറുമ്പനക്കം പോലും കാണാനും കേള്‍ക്കാനും കഴിയും വിധം ഇലക്ട്രോണ്ക് സംവിധാനം ജോര്‍ജറിയാതെ ഘടിപ്പിക്കുകയും എല്ലാം തത്സമയം രേഖപ്പെടുത്തി റിപ്പോര്‍ട്ടു നല്‍കുകയും ചെയ്യുന്നു
( ഭരണകൂടം എങ്ങനെ വ്യക്തികളുടെ സ്വകാര്യതിയില്‍ അദൃശ്യമായി ഇടപെടുന്നു എന്നു വ്യക്തമാക്കുന്നതാണ് ഈ ചാരപ്പണിക്കാഴ്ചകള്‍. )
3.
രാജ്യത്തെ സാംസ്കാരിക മന്ത്രി ഹെംമ്പ്ഫ് . അയാള്‍ ക്രിസ്റ്റയില്‍ അനുരക്തനാകുന്നു. സമ്മര്‍ദ്ദത്തില്‍പ്പെട്ട അവള്‍ തണുത്ത മനസ്സോടെ അയാളുടെ കൂടെ വേഴ്ചയ്ക്ക് സന്നദ്ധയാകുന്നു. ( സാംസ്കാരിക മന്ത്രിയുടെ ചുമതലയാണല്ലോ സാംസ്കാരികപ്രവര്‍ത്തകരെ വേണ്ടവിധം നോക്കുക എന്നത്..!?)
4.
അവളുടെ യാത്രാരഹസ്യം മനസ്സിലാക്കുന്ന ജോര്ജ് ഒരു തവണ അവളോടു പറയുന്നു നീ പോകുന്നതെന്തിനെന്നെനിക്കറിയാം.പോകാതിരിക്കണം. അവള്‍ അന്നും പോയി. അവള്‍ തിരികെ വരുമ്പോള്‍ നിഷ്കളങ്കതയോടെ പഴയതില്‍ നിന്നും ഒരു വ്യത്യാസവും വരുത്താതെ ജോര്‍ജ് അവളോടു പെരുമാറുന്നു. അയാള്‍ എഴുത്തുകാരനെന്ന നിലയിലുളള ഉന്നതമായ വ്യക്തിത്വം പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞാലതതിശോക്തിയാകില്ല. അതു പോലെ സ്വാതന്ത്ര്യവാദിയായ എഴുത്തുകാരന് വ്യക്തിസ്വാതന്ത്ര്യത്തെ നിഷേധിക്കാനാകുമോ?
(പല ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് ഈ അസാധാരണ ബന്ധം)
മന്ത്രിപ്പണി പല ഉര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുമറിയാമെങ്കിലും അവരുടെ വിധേയത്വം മൂലം അത് നിസാരവത്കരിക്കപ്പെടുന്നു.
5
രാജ്യത്തെ ബുദ്ധിജീവികള്‍ അസംതൃപതരാണ്. അവരില്‍ ചിലര്‍ ആത്മഹത്യ ചെയ്യുന്നു. ജോര്‍ജും കൂട്ടരും പ്രതികരിക്കുന്നതിനുളള മാര്‍ഗങ്ങളാലോചിക്കുന്നു.
6
വെയ്സലര്‍ എന്ന ചാരപ്പോലീസുകാരന്‍ ജോര്‍ജിന്റെ ജിവിതത്തിന്റെ ഓരോ നിമിഷവും റിക്കാര്‍ഡു ചെയ്യുകയാണ്. ക്രമേണ ജോര്‍ജിന്റെ നിഷ്കളങ്കതയും സര്‍ഗാത്മകതയും വിസ്വസ്തതയും പ്രതിബദ്ധതയും ചാരപ്പോലീസുകാരനെ സ്വാധീനിക്കുന്നു. അതു കൊണ്ടു തന്നെ ജോര്‍ജിനു ഒരു ഇറക്കുമതി ചെയ്ത ,പുസ്തകവലിപ്പം മാത്രമുളള ടൈപ് റൈറ്ററ്‍ ലഭിക്കുന്നിടം മുതലുളള സുപ്രധാനവിവരങ്ങള്‍ അയാള്‍ മേളധികാരികള്‍ക്കു നല്കുന്നില്ല. ഭാവനയില്‍ കുരുത്ത റിപ്പോര്‍ട്ടുകളാണ് തുടര്‍ന്നു നല്‍കുന്നത്. ക്രിസ്റ്റിയുടെ പോക്കില്‍ വെയ്സലര്‍ അസംന്തുഷ്ടനാകുന്നു. അത്രയ്ക്ക് അയാള്‍ ജോര്‍ജിന്റെ ആരാധകനാകുന്നുവെന്നു സാരം. ക്രിസ്റ്റയെ ഒരു ഷോപ്പില്‍ വെച്ച് പരിചയപ്പെടുന്ന വെയ്സലര്‍ അവളെ പരോക്ഷമായി പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്.
7
രാജ്യത്തെ ആഭ്യന്തരവിശേഷങ്ങള്‍ എങ്ങനെയോ പുറം ലോകത്തെത്തുന്നു. ഭരണകൂടം അസ്വസ്ഥമാകുന്നു. ആരാണിതിനു പിന്നില്‍? ഇറക്കുമതി ചെയ്ത ടൈപ് റൈറ്ററില്‍ തയ്യാറാക്കിയ മാറ്ററാണ് പുറത്തുപോയത് എന്നു വരെ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുന്നു. സംശയത്തിന്റെ മുന ജോര്‍ജിലേക്കു നീളുന്നു.
8
ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടക്കുന്നു. അവര്‍ക്ക് തെളിവുകള്‍ കിട്ടുന്നില്ല. സാംസ്കാരികചങ്ങാതിമാര്‍ ക്രിസ്റ്റയില്‍ നിന്നും വിവരം ചോരാനുളള സാധ്യത ചൂണ്ടിക്കാട്ടുമ്പോള്‍ ജോര്‍ജിനു അവള്‍ ഒരിക്കലുമങ്ങനെ ചെയ്യില്ലെന്നുറപ്പുണ്ട്.
9
സാംസ്കാരിക മന്ത്രി ക്രിസ്റ്റയുമായുളള ബന്ധം കേസന്വേഷണത്തിനു തടസ്സമാക്കേണ്ടതില്ലെന്നും അവളെ അറസ്റ്റ് ചെയ്തു വേണ്ടരീതിയില്‍ പെരുമാറി വിവരം ചോര്‍ത്താനും നിര്‍ദ്ദേശം കൊടുക്കുന്നു. ( അധികാരം, പെണ്ണ് എന്നിവയുടെ മുന്‍ഗണന നിശ്ചയിക്കേണ്ടിവരുന്ന സന്ദര്‍ഭത്തെ മാനസികസംഘര്‍ഷങ്ങളില്ലാതെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന രീതി ലോകത്തിന് പുതുമയുളളതല്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുകയാണിവിടെ)
ക്രിസ്റ്റ അറസ്റ്റ് ചെയ്യപ്പെടുന്നു.
10
ക്രിസ്റ്റയെ ചോദ്യം ചെയ്യാന്‍ വെയ്സലര്‍ നിയോഗിക്കപ്പെടുന്നു. അയാളെ അവള്‍ ഓര്‍മിക്കുന്നു. രാജ്യം. അവളുടെ കഴിവ്, അവളുടെ ഭാവി സാധ്യതകള്‍..എല്ലാം വലുതാണ്.കുറുക്കന്‍ തന്ത്രങ്ങളില്‍ അവള്‍ വീഴുന്നു. രണ്ടു മുറികളുടെ ഇടയില്‍ തറയിലാണ് ആ ടൈപ്പ്റൈറ്റര്‍ എന്ന് അവള്‍ ഒറ്റുകൊടുക്കുന്നു. അവളെ മോചിപ്പിക്കുക മാത്രമല്ല പാരിതോഷികം നല്‍കാനും രഹസ്യപ്പോലീസ് വിഭാഗം സന്നദ്ധമാകുന്നു.
11.
അവള്‍ വീട്ടിലെത്തുന്നു. കുളിക്കണം. ( കുളിയുടെ രംഗങ്ങള്‍ പലതവണയുണ്ട്. മന്ത്രിയുമായുളള വേഴ്ചക്കു ശേഷം സ്വയം മലിനപ്പെട്ടെന്നു തോന്നുന്ന അവള്‍ കുളിമുറിയില്‍ വിതുമ്പുന്ന രംഗം. ഇത്തവണ സോപ്പ് എടുത്തു നല്കുന്നതിന് ജോര്‍ജിനോടവള്‍ ആവശ്യപ്പെടുന്നു. വളരെ ഔചിത്യപൂര്‍വം അവളുടെ മനസ് ചിത്രീകരിക്കുന്നതിനിവിടെ കഴിഞ്ഞു. ) കുളിയാരംഭിക്കേ പോലീസ് വീടു വളയുന്നു. തറയിലെ പലകയുടെ ഇളക്കം പരിശോധിക്കാന്‍ തുടങ്ങുമ്പോള്‍ ക്രിസ്ററ കുളികഴിഞ്ഞെത്തുന്നു. ജോര്‍ജ് പിടിക്കപ്പെടാന്‍ പോകുന്ന നിമിഷം! ജോര്‍ജ് അവളെ നോക്കുന്നു. അവള്‍ മനസ്സംഘര്‍ഷത്താല്‍ നിയന്ത്രണം വിട്ട് പുറത്തോക്കോടി പാഞ്ഞു വരുന്ന വാഹനത്തിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുന്നു. ജോര്‍ജ് ഓടി വന്നവളെ വാരിയെടുത്ത് വിലപിക്കുന്നു.
13
തറയിലെ പലകയുടെ അടിയില്‍ ആ ടൈപ് റൈറ്റര്‍ ഉണ്ടായിരുന്നില്ല. അത് ആരാധകനായ ചാരപ്പോലീസ് വെയ്സലര്‍ നേരത്തെ നീക്കം ചെയ്തിരുന്നു. അയാളാണല്ലോ അവളെ ചോദ്യം ചെയ്തത്. അയാള്‍ക്കറിവുളള കാര്യുമണത്. തുടരന്നുണ്ടാകാനിടയുളള റെയിഡിനെ പ്രവചിക്കാനും വെയ്സനര്‍ക്കു കഴിയും.
(വെയ്സലര്‍, ക്രിസ്റ്റ ഈ രണ്ടു പേരെ മുമ്പില്‍ നിറുത്തി വിശ്വസ്തത എന്താണെന്ന ഒരു ചോദ്യം സിനിമ ഉന്നയിക്കുന്നു.)
എന്തെല്ലാം മറകളാണ് തകരുന്നത്. ബര്‍ലിന്‍ മതിലും പിടിച്ചു നിന്നില്ല. പുതിയ സമൂഹം .അപ്പോള്‍ ജോര്‍ജ് രഹസ്യരേഖകള്‍ വായിക്കുന്നതിനു അവസരം കിട്ടുന്നു. അവസാനറിപ്പോര്‍ട്ടിലെ വിരലടയാളം ടൈപ്പ്റൈറ്റര്‍ മഷിയില്‍ മുക്കിയത്. അതു ജോര്‍ജിനു പരിചിതമായ മഷിതന്നെ.അജ്‍‍ഞാതനായ ആ രഹസ്യപ്പോലീസുകാരന്‍...രഹസ്യത്തിന്റെ കയ്യൊപ്പ്.
13
ജോര്‍ജിന്റെ അടുത്ത പുസ്തകം ബുക്ക സ്റ്റാളില്‍.
ആ പരസ്യം വെയ്സലര്‍ കണ്ടു കടയില്‍ കയറി പുസ്തകം വാങ്ങി ആദ്യ പേജ് മറിച്ചു .അതു സമര്‍പ്പിച്ചിരിക്കുന്നത്.-"HGW XX/7" ന്.
അതാണല്ലോ വെയ്സലറുടെ ചാരപ്പേര്.

Directed by
Florian Henckel von Donnersmarck
Produced by
Max Wiedemann
Quirin Berg
Dirk Hamm
Written by
Florian Henckel von Donnersmarck
Starring
Ulrich Mühe
Martina Gedeck
Sebastian Koch
Ulrich Tukur
Music by
Gabriel Yared
Stéphane Moucha
Cinematography
Hagen Bogdanski
Editing by
Patricia Rommel
Studio
Wiedemann & Berg
Bayerischer Rundfunk
ARTE
Creado Film
Distributed by
Buena Vista International(Germany)
Sony Pictures Classics
Release date(s)
  • 23 March 2006
Running time
138 minutes
Country
Germany
Language
German
Budget
$2 million


.

Monday, February 4, 2013

വിശ്വരൂപവ‍ഞ്ചനയും കമലാഹാസനും

       ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത് അതിന്റെ കലാമൂല്യം കൊണ്ടാകണം. കലാമൂല്യം കുടികൊളളുന്നത് അതിന്റെ പ്രമേയം,അഭിനയം, സംവിധാനം, ഛായാഗ്രഹണം, ദൃശ്യഭാഷയുടെ കാവ്യാത്മകത തുടങ്ങിയ ഒട്ടേറെ ഘടകങ്ങളിലാണ്. ഏതൊരു അളവു കോലുവെച്ചു പരിശോധിച്ചാലും വിശ്വരൂപം മൂന്നാം കിട തറസിനിമയാണെന്നു കാണാന്‍ കഴിയും. ഒരു കൂട്ടം വര്‍ഗീയവാദികള്‍ അനവസരത്തില്‍ കലാപഭീഷണി മുഴക്കിയില്ലായിരുന്നെങ്കില്‍ ഈ സിനിമയുടെ ഗതി വേറൊന്നായേനേ.( ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ മാത്രമേ വിശ്വരൂപപ്രദര്‍ശനം ന്യായീകരിക്കപ്പെടാവൂ )
കമലാഹാസന്‍ ഗുജറാത്ത് കലാപത്തില്‍ മതനിരപേക്ഷനിലപാട് സ്വീകരിച്ചു എന്ന ഒറ്റക്കാരണം ഈ സിനിമയെ ന്യായീകരിക്കാന്‍ തക്ക ശക്തമായ വാദമല്ല. സിനിമ മുസ്ലീം വിരുദ്ധമായ ആശയം സംപ്രേഷണം ചെയ്യുന്നുണ്ട് എന്നാണ് ഈ സിനിമ എനിക്കു നല്‍കിയ പാഠം.
നിസ്കാരം ഭീകരവാദചിഹ്നമാണോ? അറബിഭാഷ സമം ഭീകരവാദം എന്നു ആരാണ് പഠിപ്പിക്കാന്‍ ശ്രമിക്കുന്നത്? കമലിന്റെ വിശ്വരൂപത്തില്‍ വീണ്ടും വീണ്ടും നിസ്കരിക്കുന്ന രംഗങ്ങള്‍, വിശ്വരൂപമെന്ന പേരിന്റെ എഴുത്തു രീതി, ഒരു വിഭാഗത്തിനെ പ്രതിക്കൂട്ടിലാക്കുന്ന ട്രീറ്റ്മെന്റ് ഇവ മുസ്ലീംവിരുദ്ധവര്‍ഗീയവാദികളെ സുഖിപ്പിക്കും. ഗുജറാത്ത് വംശഹത്യക്കെതിരേ നിലപാടെടുത്ത ഒരാള്‍ നിര്‍മിച്ച ചിത്രം എന്നു വിശ്വസിക്കാന്‍ പ്രയാസം. മരുപ്രദേശങ്ങളില്‍ അതിശ്രേഷ്ടമായ നിറമാണ് പച്ച. പച്ചയെ മതചിഹ്നമാക്കുന്നതിനെ എതിര്‍ക്കപ്പെടേണ്ടതല്ല മാനിക്കേണ്ടതാണ്. പച്ചയുടെ മതം നമ്മളിലുണ്ട്.അതു ഹരിതബോധമാണ്. പച്ച വര്‍ഗീയതയുടെ ചിഹ്നമല്ല. പ്രാര്‍ഥന ഭീകരവാദചിഹ്നവുമല്ല. ചിഹ്നങ്ങളുടെ അര്‍ഥന്യൂനീകരണപ്രക്രിയയാണ് ഈ സിനിമ കൈകാര്യം ചെയ്യുന്നത്.
അഫഗാന്‍ പശ്ചാത്തലത്തില്‍ ആമേരിക്കന്‍ സാമ്രാജ്യത്വവും താലിബാന്‍ ഭികരവാദവും നിലനില്‍ക്കുമ്പോള്‍ ഏകപക്ഷീയമായി സാമ്രാജ്യത്വപക്ഷ സമീപനം സ്വീകരിക്കുന്നത് എത്രമാത്രം ശരിയാണ്? വിമര്‍ശനാതീതമാണ് അമേരിക്ക എന്ന നിലപാട് വളര്‍ത്താമോ? ഈ സിനിമയില്‍ അമേരിക്കക്കെതിരേ ഭീകരരവാദികള്‍ വെടിയുതിര്‍ക്കുന്ന ഒരു രംഗമുണ്ട്. അമേരിക്കന്‍ പ്രസിഡന്ററ്റിന്റെ ചിത്രം അതിന്റെ കണ്ണില്‍ വടിയുണ്ട തുളച്ചു കയറുമ്പോള്‍ വെളിച്ചം വെടിയുതിര്‍ക്കുന്നവരുടെ നേരേ വരുന്ന ആ രംഗം എങ്ങനെ വ്യാഖ്യാനിക്കും? മറ്റൊരു സന്ദര്‍ഭത്തിലും അമേരിക്കന്‍പൊയ്മുഖങ്ങളെ ലക്ഷ്യമാക്കി ആയുധപരിശീലനം നടത്തി ആഹ്ലാദിക്കുന്ന ഭീകരവാദികളെ കാണിക്കുന്നു. അമേരിക്ക രക്ഷകരായി എത്തുന്ന വേട്ടയുടെ നിരവധിദൃശ്യങ്ങളും .ഭീകരവാദവിരുദ്ധം എന്നാല്‍ സാമ്രാജ്യത്വദാസ്യം എന്നല്ലല്ലോ. അമേരിക്കയാണ് എറ്റവും വലിയ ഭീകരവാദി എന്നിരിക്കേ എന്തിനാണ് കമലാഹാസന്‍ അവരെ വെളളപൂശുന്നത്? ലോകരക്ഷകരായി അവരെ അവതരിപ്പിക്കുന്നത്? ഈ കാഴ്ചപ്പാട് സമര്‍ഥമായി വിനിമയം ചെയ്യുന്ന സിനിമയുടെ ഉളളടക്കത്തിന്റെ വിശ്വരൂപം കാണാതെ ഇടതുപക്ഷം അന്ധമായി ന്യായീകരിക്കരുത്.( വീണ്ടും പറയട്ടെ സിനിമ തടഞ്ഞവര്‍ സിനിമ കാണാതെ അങ്ങനെ ചെയ്തു എന്ന തെറ്റും സിനിമയുടെ ആശയതലത്തെ സംവാദാത്മകമായി എതിര്‍ത്തില്ല എന്ന വീഴ്ചയും കായികബലത്തിന്റെ ഭാഷയും സ്വീകരിച്ചു എന്നതും എതിര്‍ക്കപ്പെടണം. അതേ പൊലെ പൗരസമൂഹത്തില്‍ നിന്നും വിമര്‍ശനമുണ്ടായപ്പോള്‍ വൈകാരികമായ സമീപനം വെടിഞ്ഞ് വിവേകവും ഔചിത്യവും പ്രകടിപ്പിച്ച് സമരത്തില്‍ നിന്നും പിന്തിരിഞ്ഞതിനെയും വിലയിരുത്തണം. തിരിച്ചറിവിന്റെ പാതയില്‍ അണിനിരന്നാല്‍ പിന്നെ സിനിമ സമചിത്തതയോടെ വിമര്‍ശിക്കപ്പെടണം. വീണ്ടും വര്‍ഗിയവാദികളെ ഫോക്കസ് ചെയ്യുകയല്ല വേണ്ടത് എന്നു തോന്നുന്നു.ശുഭലക്ഷണങ്ങള്‍ കണ്ടതിനു ശേഷം അശുഭസമീപനം പാടില്ല എന്നതെല്ലാവര്‍ക്കും ബാധകമാകണം)സിനിമാപ്രദര്‍ശനപ്രതിസന്ധിയും സിനിമയുടെ വിചാരണയും വേറിട്ടു കാണണം.
ഭീകരവാദി വികലാംഗനാണ്.ജന്മസിദ്ധമല്ല കര്മസിദ്ധമാണത്. വൈകല്യം വീക്ഷണത്തിന്റേതാണ്. പാര്‍ശ്വവീക്ഷണമുളളവര്‍ക്കു മാത്രമേ മനുഷ്യരാശിയില്‍ തുടിക്കുന്ന ജീവചൈതന്യത്തിന്റെ ആന്തരികസത്യം കാണാതിരിക്കാനാകൂ. ഈ സിനിമയിലെ ഭീകരവാദിയുടെ നഷ്ടപ്പെടുന്ന ഇടംകണ്ണും പകരം വെക്കുന്ന പൊയ്ക്കണ്ണിനും അതേ പോലെ ഇറച്ചിക്കടയെ ലൊക്കേഷനാക്കി ഭീകരവാദത്തെ പരിചയപ്പെടുത്തുന്നതിനും വലിയ കലാമൂല്യം അവകാശപ്പെടാനാകില്ല. ഒരു ചെറിയ കുട്ടിയുടെ കണ്ണു കെട്ടി ആയുധങ്ങളുടെ തിരിച്ചറിവു പരിശോധിക്കുന്ന രംഗവും അതിനുശേഷം വെടിവെക്കുക എന്നത് കളിയും തമാശയമായി ജീവിതത്തിലേക്കു പകരുന്ന ദൃശ്യങ്ങളും കണിക്കുന്നു . കളിയും കാര്യവും തമ്മില്‍ ഭേദമുണ്ട് .ആശയപരമായ ആയുധപരിശീനമാണ് മതമൂല്യങ്ങള്‍ ത്യജിച്ച് സഹോദരവീക്ഷണം വെടിഞ്ഞ് ഭീകരവാദക്കുപ്പായമിടാന്‍ കുട്ടി മനസ്സുകളെ പ്രേരിപ്പിക്കുന്നത്.അതു വിനിമയം ചെയ്യാന്‍ സംവിധായകന്‍ മടിച്ചു. (ബുദ്ധ കൊളാപ്സ്ഡ് എന്ന സിനിമയില്‍ കുട്ടികളില്‍ മതമൗലികവാദഭീകരാശയബോധം രൂപപ്പെടുന്ന ഭീകരത അവതരിപ്പിക്കുന്നത് പ്രേക്ഷകരെ ചിന്തിപ്പിക്കും .ഇവിടെ ചിന്താരഹിത കാഴ്ച മാത്രം.) ഉപരിപ്ലവമായ വിശകലന രീതി പിന്തുടരുന്ന സിനിമ ചോദിക്കുന്നു ഭീകരവാദിയാകുന്നത് എങ്ങനെ? ആക്രമണവിധേയമായി മരണപ്പെട്ടവരെ കാണുന്ന ഒരു കൗമാരക്കാരന്‍. അവന്റെ മനസ് കലങ്ങുന്നു പിന്നീടവന്‍ ചാവേറാകുന്നു. എത്ര ലളിതമായ പ്രക്രിയ. ഇങ്ങനെയാണോ ഭീകരവാദികള്‍ രൂപപ്പെടുന്നത്?രക്ഷക ശിക്ഷക/നായക പ്രതിനായക സങ്കല്പത്തില്‍ വാര്‍ത്തെടുക്കുന്ന ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ വികൃതമായ അനുകരണം എന്നതില്‍ കവിഞ്ഞ് മനസ്സിനെ സ്പര്‍ശിക്കുന്ന ലോകസമാധാനകാംക്ഷികളേയും മതനിരപേക്ഷവിശ്വാസികളെയും നല്ല മതവിശ്വാസികളേയും ജനാധിപത്യവാദികളേയും എന്തിനു മനുഷ്യരെ സ്വാധീനിക്കാന്‍ പോകുന്ന ഒന്നും ഇതിലില്ല. സിനിമയെ കലാപരമായ കലാപമായി കാണുന്നവരും നിരാശപ്പെടും. താലിബനിസത്തിനെ എതിര്‍ക്കപ്പെടണം.അതു സൂക്ഷമതയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മുസ്ലീംവിരുദ്ധമനോഭാവമുളളവരെ സിനിമ സന്തോഷിപ്പിക്കും. അതാണിതന്റെ അപകടം എന്നു ഞാന്‍ കരുതുന്നു. ഭീകരവാദം, രാഷ്ട്രീയാധികാരം പിടിച്ചെടുക്കാന്‍ മതം ശ്രമിക്കുന്നതിലൂടെ വളര്‍ന്നു വരുന്നതാണെങ്കില്‍ മതഭീകരവാദമാണ്. അധികാരവും മതവും തമ്മിലുളള ഈ ബന്ധം വിശകലനം ചെയ്യപ്പെടണം. മതം അതിന്റെ മൗലികയുടെ പേരില്‍ പൗരാവകാശങ്ങള്‍ ലംഘിക്കുകന്ന ദുഷ്കര്‍മങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ അതു മതമൗലികവാദമാണ്. ഇവ രണ്ടും ചേരുന്ന സന്ദര്‍ഭത്തെ മതപരമായ വിശ്വാസപ്രശ്നം മാത്രമായാണോ കാണേണ്ടത്. അല്ലെന്നുത്തരം. പക്ഷെ വിശ്വരൂപം അങ്ങനെ ധരിക്കുന്നില്ല.
            നമ്മുടെ ചെറുപ്പകാലത്ത് എതിര്‍പദങ്ങള്‍ എഴുതുന്നതിനു ചോദ്യം ഉണ്ടായിരുന്നു. ആണും പെണ്ണും എതിര്‍ലിംഗമാണെന്നു മലയാളം മാഷാണ് പഠിപ്പിച്ചത്. അച്ഛനുമമ്മയും എതിരല്ല എന്നനുഭവം മാഷുടെ പ്രയോഗത്തില്‍ കല്ലുകടിയായി നിലനിന്നു. അനുപൂരകലിംഗപദങ്ങളെ എതിരാക്കിയ നാം പാകിസ്ഥാന്‍ ഇന്ത്യയുടെ എതിരാളിയാണെന്നു കരുതുന്നു. ക്രിക്കറ്റ് കളിയില്‍ നല്ലതായി കളിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കായികസംസ്കാരത്തിന്റെ വലിയമനസ്സ് നഷ്ടപ്പെടുത്തി സ്വന്തക്കാര്‍ക്കു വേണ്ടി നിലപാടെടുക്കുയും ചെയ്യുന്നതിനു വസുധൈവ കുടുംബകം പറയുന്നവര്‍ക്ക് ലോകമേ തറവാടെന്നു ഉപദേശിക്കുന്നവര്‍ക്ക് മടിയില്ല. അയല്‍പക്കം എന്നതിനോടുളള കൂറു പ്രഖ്യാപിക്കുന്ന വാക്കാണ് അയല്‍രാജ്യം. അതിനെ ശത്രുരാജ്യമാക്കി .അതേ പോലെ ഹിന്ദുവിന്റെ എതിര്‍ വാക്കാണ് മുസ്ലീം എന്നു കരുതുന്നവരും നാട്ടിലുണ്ട്. പര്യായപദങ്ങളുടെ കാര്യവും ഇങ്ങനെ നിര്‍മിച്ചെടുക്കുകയാണ്. ഭീകരവാദി എന്നാല്‍ ഇസ്ലാം വിശ്വാസി, സിക്കുകാര്‍, എന്നിങ്ങനെ കാലദേശങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനങ്ങള്‍ നല്‍കി മുറിവുണ്ടാക്കാന്‍ സാംസ്കാരിക നിര്‍മിത നടത്തുന്നവരുടെ പക്ഷത്താണോ നാം നില്‍ക്കേണ്ടത്?..ഇത്തരം വിശ്വാസങ്ങളെ തകര്‍ക്കുന്നതാകണം ഈ രംഗത്തു ഇടപെടുന്ന സിനിമകള്‍. അല്ലെങ്കില്‍ അതു ജനാധിപത്യവിരുദ്ധശക്തികള്‍ മുതലാക്കും. നിര്‍മാതാവിനു മുടക്കുമുതലു കിട്ടുമെങ്കിലും സമൂഹത്തിനു നഷ്ടം തന്നെയാകും ഫലം. ആ നഷ്ടം ഇരു ചേരികളായി മുറിയുന്നവരെ കൂടുതല്‍ സ്പര്‍ദ്ധയുളളവരാക്കി മാറ്റുന്നതിലൂടെ സംഭവിക്കുന്നതാണ്. മതപരമായ ശത്രുത ഉളളില്‍ കൊണ്ടു നടക്കുന്നവരാണ് യഥാര്‍ഥത്തില്‍ മതനിന്ദ നടത്തുന്നത് എന്നു പറയാനാനുളള ആര്‍ജവം വിശ്വരൂപം കാട്ടിയില്ല. എന്തു കൊണ്ട് ഇസ്രയേല്‍ ഭികരത നമ്മള്‍ക്കു പരാമര്‍ശവിധേയമാകുന്നില്ല എന്ന ചോദ്യം കൂടി ചോദിക്കട്ടെ